കോതമംഗലം: സർക്കിൾ എക്സൈസ് ഓഫീസിലെ ഷാഡോ ടീം ടൗണിൽ വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ കോഴിപ്പിള്ളി ഭാഗത്തു നിന്ന് 25 ഗ്രാം ഹെറോയിനുമായി അസാം സ്വദേശി ജലാലുദ്ദീനെ (35) പിടികൂടി. ആൻ തിയേറ്ററിന് സമീപത്ത് നിന്ന് കഴിഞ്ഞ ദിവസം ബ്രൗൺ ഷുഗറുമായി പിടിയിലായ പ്രതിയിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കഴിഞ്ഞയാഴ്ച അസാമിൽ പോയി ഹെറോയിൻ വാങ്ങി ട്രെയിനിൽ ആലുവയ്ക്ക് ടിക്കറ്റെടുത്ത ജലാലുദ്ദീൻ, കൂട്ടാളിയെ പിടിച്ചതറിഞ്ഞ് കോയമ്പത്തൂരിൽ ട്രെയിനിറങ്ങി. അവിടെ നിന്ന് ബസിൽ കോതമംഗലത്ത് എത്തിയപ്പോഴാണ് എക്സൈസ് പിടികൂടിയത്. മൊബൈൽ ഫോണിന്റെ ബ്ലൂടൂത്ത് സ്പീക്കറിനകത്ത് രണ്ട് കവറുകളിലായി ഒളിപ്പിച്ചിരിക്കുകയായിരുന്നു 25 ഗ്രാം ഹെറോയിൻ. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ. ജോസ് പ്രതാപ്, പ്രിവന്റീവ് ഓഫീസർമാരായ കെ.എ. നിയാസ്, എ.ഇ. സിദ്ദിഖ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.സി. എൽദോ, എം.എം. നന്ദു, ബേസിൽ കെ. തോമസ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |