കേരള കൗമുദി നവംബർ 05 ലെ മുഖപ്രസംഗമാണ് ഈ കത്തെഴുതാൻ പ്രേരിപ്പിച്ചത്. ഞാൻ 2000ൽ ഒരു കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിൽ നിന്നും വിരമിച്ച് ഇ.പി. എസ്
സ്‌കീമിൽ മിനിമം പെൻഷൻ വാങ്ങുന്ന വ്യക്തിയാണ്. പെൻഷൻ അനുവദിച്ചതിനൊപ്പം, കമ്മ്യൂട്ടഡ് പെൻഷൻ ബെനിഫിറ്റ് ഇനത്തിൽ ഒരു തുക മൊത്തമായും തരികയുണ്ടായി. 2019 ൽ കോടതി വിധിയുടെ അടിസ്ഥാനത്തിൽ മിനിമം പെൻഷൻ 1000 രൂപയിൽ നിന്നും വർദ്ധിപ്പിച്ച് കുടിശിക ഉൾപ്പടെ 2019 ഫെബ്രുവരിയിൽ നല്കി. അങ്ങനെ പെൻഷൻ കുടിശിക നല്കിയ കൂട്ടത്തിൽ 2000 ൽ അനുവദിച്ച കമ്മ്യൂറ്റഡ് ബനിഫിറ്റിന്റെ കുടിശികയും തന്നു. കമ്മ്യൂട്ടഡ് ബെനിഫിറ്റ് ഇനത്തിൽ 2000 ൽ 20600 രൂപയും, കുടിശിക ഇനത്തിൽ 43400 രൂപയും ഉൾപ്പടെ 64000 രൂപാ തന്നത്, 206 രൂപ വീതം 2000 മുതലും 640 രൂപ വീതം 2019 ജനുവരി മുതലും എന്റെ പെൻഷനിൽ നിന്നും തിരിച്ചുപിടിച്ചുകൊണ്ടിരിക്കുന്നു. 2000 ൽ തന്ന 20600 രൂപ 2009 ഫെബ്രുവരിയോടെ തീർന്നെങ്കിലും, ഒറിജിനൽ പെൻഷൻ പുനഃസ്ഥാപിക്കാൻ ആക്ടിൽ വ്യവസ്ഥയില്ലാത്തതുകൊണ്ട് കമ്മ്യൂട്ട് ചെയ്തു പറ്റിയ തുക വ്യക്തി മരിച്ചാലല്ലാതെ അവസാനിപ്പിക്കില്ലെന്നാണ് പ്രൊവിഡന്റ് ഫണ്ട് അധികാരികൾ നല്കിയ മറുപടി.
പെൻഷൻ കമ്മ്യൂട്ട് ചെയ്തവർക്ക് ഒരാശ്വാസത്തിനു വേണ്ടി കേന്ദ്ര ഗവൺമെന്റ് 2020 ൽ ഇറക്കിയ നോട്ടിഫിക്കേഷൻ അനുസരിച്ചു ഒരു പെൻഷണർ 15 വർഷം തിരിച്ചടച്ചിട്ടുണ്ടെങ്കിൽ പിന്നെ റിക്കവറി പാടില്ല എന്നാണ്. പക്ഷെ ഹതഭാഗ്യരായ എന്നെ പോലുള്ളവരിൽ നിന്നും ഇപ്പോഴും റിക്കവറി നടത്തിക്കൊണ്ടിരിക്കുന്നു. എനിക്കുതന്ന 64000 രൂപയ്ക്കുപകരം 2022 നവംബർ വരെ 75000 രൂപയ്ക്ക് മേലെ തിരിച്ചുപിടിച്ചിട്ടുണ്ട്.
സുപ്രീം കോടതിയിൽ കേസുള്ളതിനാൽ , വിവരാവകാശനിയമം അനുസരിച്ചു ഞാൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി തന്നാൽ സബ്ജുഡീസ് ആയിപോകുമെന്നാണ് പറയുന്നത്. ഇപ്പോൾ സുപ്രീംകോടതി വിധി വന്നതിനാൽ 2014 ന് മുമ്പേ പെൻഷനായ എന്നെപോലുള്ളവർക്ക് യാതൊരു ആശ്വാസത്തിനും വകയില്ലെന്നു ബോദ്ധ്യമായി. ആ നിലയ്ക്കു 15 വർഷത്തിൽ കൂടുതൽ തിരിച്ചടവ് നടത്തിയിട്ടുള്ളവർക്ക് ഒറിജിനൽ പെൻഷൻ പുനഃസ്ഥാപിച്ച് കൊടുക്കേണ്ടതാണ്. പക്ഷേ പി. എഫ്. അധികാരികൾ ഇപ്പോൾ പറയുന്നത് കമ്മ്യൂട്ടേഷൻ ബെനിഫിറ്റ് കുടിശിക നല്കിയ 2019 മുതൽ 15 വർഷം ഇനിയും റിക്കവറിക്ക് വിധേയനാകണമെന്നാണ്. എന്തൊരു വിരോധാഭാസമാണിത്. എന്തെങ്കിലും കാരണവശാൽ തുക മുഴുവൻ തിരിച്ചു പിടിച്ചിട്ടില്ലാത്തവർക്ക് ബാലൻസുള്ള തുക ഒന്നിച്ചു തിരിച്ചടക്കാനുള്ള അനുവാദം കൊടുത്തുകൊണ്ട് അവർക്കും ഒറിജിനൽ പെൻഷൻ നല്കാനുള്ള സന്മനസ് അധികാരികൾ കാണിക്കണമെന്നു അപേക്ഷിക്കുന്നു.
പി. ജി. പദ്മരാജൻ
പെരുമ്പാവൂർ.
ഫോൺ :9447038049
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |