ആലപ്പുഴ: പ്രമേഹ നിയന്ത്രണം ക്ഷയരോഗ സാദ്ധ്യതയും സങ്കീർണതകളും കുറയ്ക്കുമെന്ന് ആലപ്പുഴ ജനറൽ ആശുപത്രിയിലെ ചീഫ് കൺസൾട്ടന്റും ശ്വാസകോശവിഭാഗം മേധാവിയുമായ ഡോ.കെ.വേണുഗോപാൽ നടത്തിയ പഠനത്തിൽ കണ്ടെത്തി.
സാധാരണക്കാരെ അപേക്ഷിച്ച് പ്രമേഹരോഗികൾക്ക് ക്ഷയരോഗ സാദ്ധ്യത മൂന്നിരട്ടിയാണ്. ടി.ബി ബാധിതരിൽ 20 ശതമാനത്തിനും പ്രമേഹവുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് പ്രമേഹബാധിതരിൽ ടി.ബി വർദ്ധിക്കുന്നുണ്ടോയെന്ന പഠനം നടത്തിയത്. ചികിത്സാ ക്യാമ്പുകളിൽ പങ്കെടുത്ത 166 പ്രമേഹ രോഗികളിലായിരുന്നു പഠനം. അഞ്ച് വർഷത്തിലധികം പ്രമേഹ ബാധിതരും ദീർഘനാളായി ചികിത്സ തുടരുന്നവരുമായ രോഗികളിൽ 4 മുതൽ 8 ശതമാനം പേരിൽ മാത്രമാണ് ടി.ബി കണ്ടെത്തിയത്. ഈ മാസം രാജസ്ഥാനിലെ ഉദയ്‌പൂരിൽ നടക്കുന്ന ഇന്ത്യൻ ചെസ്റ്റ് സൊസൈറ്റിയുടെ ദേശീയ സമ്മേളനത്തിൽ ഗവേഷണഫലം അവതരിപ്പിക്കും.
# ഗവേഷണം കടമ്പ
മെഡിക്കൽ കോളേജുകളിൽ ഗവേഷണത്തിന് കോടികളുടെ സാമ്പത്തിക സഹായമുണ്ടെങ്കിലും ജനറൽ ആശുപത്രികൾക്ക് ഇതു ലഭിക്കാറില്ല. അതുകൊണ്ട് അപൂർവമായാണ് ജനറൽ ആശുപത്രികളിൽ ഗവേഷണം നടക്കുന്നത്. ഈ പ്രതിസന്ധികൾ മറികടന്ന് കേരളത്തിൽ നിന്ന് 39 ഗവേഷണ പ്രബന്ധങ്ങൾ ദേശീയതലത്തിലും 23 പ്രബന്ധങ്ങൾ അന്തർദേശീയ തലത്തിലും അവതരിപ്പിക്കാൻ ഡോ.വേണുഗോപാലിന് സാധിച്ചിട്ടുണ്ട്.
............................
ഗവേഷണ പഠനത്തിന് വിധേയമായത്: 166 പ്രമേഹ രോഗികൾ
ക്ഷയരോഗ ലക്ഷണങ്ങൾ പ്രകടപ്പിച്ചവർ: 35 പേർ
മുൻ വർഷങ്ങളിൽ ക്ഷയരോഗം കണ്ടെത്തിയത്: 4 പേർ
പുതുതായി ആരുമില്ല
................................
ടി.ബി രോഗികളിൽ പ്രമേഹബാധിതരുടെ നിരക്ക് കൂടുതലാണ്. പ്രമേഹരോഗികൾക്ക് ടി.ബി പിടിപെടാനുള്ള സാദ്ധ്യതയും കൂടുതലാണ്. നിലവിൽ നടത്തിയ പഠനപ്രകാരം, പ്രമേഹത്തിന് കൃത്യമായ ചികിത്സയും മേൽനോട്ടവും നടത്തുന്നവരിൽ ക്ഷയരോഗ സാദ്ധ്യത കുറവാണ്
ഡോ.കെ.വേണുഗോപാൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |