പാലക്കാട് : പാലക്കാട് ജില്ലയിലെ അലനല്ലൂരിൽ സ്കൂളിൽ നിന്ന് കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തി. സ്കൂളിന്റെ മൂന്നാം നിലയിൽ കെട്ടിയിട്ട നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. രണ്ടുപേർ ചേർന്ന് കെട്ടിയിട്ടെന്നായിരുന്നു പെൺകുട്ടി ആദ്യം പറഞ്ഞിരുന്നതെങ്കിലും ചോദ്യം ചെയ്യലിനൊടുവിൽ സത്യം പുറത്തായി.
ഇന്ന് വൈകിട്ട് മുതൽ വിദ്യാർത്ഥിനിയെ കാണാതായിരുന്നു. തുടർന്ന് വീട്ടുകാരും നാട്ടുകാരും തെരച്ചിൽ തുടങ്ങി. പിന്നീട് സ്കൂളിൽ നടത്തിയ തെരച്ചിലിന് ഒടുവിൽ ഒൻപതു മണിയോടെയാണ് കുട്ടിയെ സ്കൂളിനകത്ത് കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്, തുടർന്ന് പൊലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. രണ്ടുപേർ ചേർന്ന് കെട്ടിയിട്ടെന്നാണ് കുട്ടി ആദ്യം മൊഴി നൽകിയത്. കുട്ടിയുടെ ശരീരത്തിൽ പിടിവലി നടന്നതിന്റെ പാടുകളൊന്നും കാണാത്തതിനെ തുടർന്ന് പെൺകുട്ടിയെ പൊലീസ് വിശദമായി ചോദ്യംചെയ്യപ്പോഴാണ് താൻ സ്വയം കൈകൾ കെട്ടിയിട്ടതായി പെൺകുട്ടി പറഞ്ഞത്. വീട്ടുകാരെ പേടിപ്പിക്കാനായിരുന്നു അങ്ങനെ ചെയ്തതെന്നും പെൺകുട്ടി പറഞ്ഞു. രാവിലെ വീട്ടുകാരോട് പിണങ്ങിയായിരുന്നു പെൺകുട്ടി സ്കൂളിലേക്ക് പോയത്. ഇതാണ് വീട്ടുകാരെ പേടിപ്പിക്കാൻ പെൺകുട്ടിയെ പ്രേരിപ്പിച്ചത്.
സാധാരണയായി സ്കൂൾ വിട്ട് നാലരയോടെ വീട്ടിലെത്തേണ്ട കുട്ടിയെയാണ് കാണാതായത്. മകൾ എത്താൻ വൈകിയതോടെ വീട്ടുകാർ പരിഭ്രാന്തിയിലായിരുന്നു, നാലര മണിക്കൂർ നീണ്ട തെരച്ചിലിന് ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |