തിരുവനന്തപുരം: 1990ൽ നായനാർ സർക്കാർ ചെയ്തപോലെ, ഡിസംബറിൽ നിയമസഭ ചേർന്ന് ജനുവരി വരെ നീട്ടി ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാൻ തന്ത്രപരമായ നീക്കവുമായി സർക്കാർ. പുതുവർഷത്തിൽ നിയമസഭയുടെ ആദ്യ സമ്മേളനം നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങണമെന്നതാണ് ചട്ടം. എന്നാൽ തൊട്ടു മുൻവർഷം തുടങ്ങിയ സമ്മേളനം തുടരുകയാണെങ്കിൽ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാം.
ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റുന്നതുൾപ്പെടെ നിയമനിർമാണത്തിനായി ഡിസംബർ അഞ്ച് മുതൽ 15 വരെ സമ്മേളനം ചേരാനാണ് ആലോചിക്കുന്നത്. 15ന് താത്കാലികമായി നിറുത്തിവച്ച് , ക്രിസ്മസിന് ശേഷം വീണ്ടും ചേർന്ന് ജനുവരി വരെ തുടരും. അങ്ങനെ ഗവർണർ സഭയിലെത്തുന്നത് ഒഴിവാക്കാം. ജനുവരിയിൽ സഭ പിരിഞ്ഞാലും ബഡ്ജറ്റവതരണത്തിനായി ഫെബ്രുവരിയിൽ വീണ്ടും ചേരണം.
1990ൽ നായനാർ സർക്കാരുമായി ഇടഞ്ഞുനിന്നിരുന്ന ഗവർണർ രാം ദുലാരി സിൻഹയെ ഒഴിവാക്കാൻ സമാന രീതിയിൽ സഭാസമ്മേളനം ചേർന്നിരുന്നു. 1989 ഡിസംബർ 17ന് ചേർന്ന് 1990 ജനുവരി രണ്ട് വരെ നീട്ടിയാണ് നയപ്രഖ്യാപനം ഒഴിവാക്കിയത്. ഫെബ്രുവരിയിൽ സിൻഹ മാറിപ്പോയതോടെ പുതിയ ഗവർണർ ചുമതലയേൽക്കുകയും സർക്കാർ നയപ്രഖ്യാപനം അവതരിപ്പിക്കുകയുമായിരുന്നു. കേരള, കാലിക്കറ്റ് സർവകലാശാലാ സെനറ്റുകളിലേക്ക് സർക്കാർ നോമിനികളെ തഴഞ്ഞ് ഗവർണർ വേറെ ചിലരെ നിയമിച്ചതിന്റെ പേരിലായിരുന്നു അന്ന് പോര്.
1989 ഫെബ്രുവരി രണ്ടിന് ഗവർണർക്കെതിരെ സഭ പ്രമേയവും പാസാക്കി. ഗവർണർക്കെതിരെ പ്രമേയം പാസാക്കുന്നതിലെ അനൗചിത്യം പ്രതിപക്ഷം ചോദ്യം ചെയ്തപ്പോൾ ചാൻസലർക്കെതിരെയാണ് പ്രമേയമെന്നായിരുന്നു വിശദീകരണം.
സമാന സാഹചര്യം അതിന് മുമ്പും ഉണ്ടായിട്ടുണ്ട്. 1969 മാർച്ച് 18ന് പശ്ചിമബംഗാൾ ഗവർണർക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കുന്ന സംഭവവുമുണ്ടായി. ബംഗാൾ സഭയിൽ നയപ്രഖ്യാപനത്തിൽ ചില ഭാഗങ്ങൾ ഗവർണർ അന്ന് വിട്ടുകളഞ്ഞത് ജനാധിപത്യവിരുദ്ധമെന്ന് കാട്ടിയാണ് മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ് പ്രമേയം കൊണ്ടുവന്നത്.
ആരിഫ് മുഹമ്മദ് ഖാനെതിരെ നിയമസഭ പ്രമേയം പാസാക്കുമോയെന്നതാണ് മറ്രൊരു കൗതുകം. കഴിഞ്ഞ സഭയിൽ പൗരത്വഭേദഗതി വിഷയത്തിലെ നിലപാടിനെതിരെ രമേശ് ചെന്നിത്തല ഗവർണർക്കെതിരെ പ്രമേയനോട്ടീസ് നൽകിയെങ്കിലും സർക്കാർ അത് തള്ളിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |