കട്ടപ്പന: പത്താംക്ലാസ് പാസാകണമെന്നത് 55കാരിയായ ജബക്കനിക്ക് വെറുമൊരു ആഗ്രഹം മാത്രമായിരുന്നില്ല, വാശിയായിരുന്നു. എസ്.എസ്.എൽ.സി പാസാകാത്തതിനാൽ തൊഴിലുറപ്പ് പണിയിൽ നഷ്ടപ്പെട്ട നടത്തിപ്പുകാരി (മേറ്റ്) തസ്തികയിൽ വീണ്ടുമെത്താൻ. സാക്ഷരതാ മിഷന്റെ പത്താംക്ളാസ് തുല്യതാ പരീക്ഷയുടെ റിസൾട്ട് കഴിഞ്ഞ തിങ്കളാഴ്ച വന്നപ്പോൾ ഉപ്പുതറ പീരുമേട് ടീ കമ്പനി ലോൺട്രി ഡിവിഷൻ മുൻ ജീവനക്കാരൻ സ്വാമിദാസിന്റെ ഭാര്യ ജബക്കനിക്ക് മികച്ച വിജയം. തമിഴ്‌വംശജയാണെങ്കിലും മലയാളത്തിന് എ പ്ലസ്. ഹിന്ദിക്കും സോഷ്യൽ സയൻസിനും എ ഗ്രേഡ്. മറ്റ് വിഷയങ്ങൾക്ക് ബി പ്ലസ്. ഇനി മേറ്റ് തസ്തികയിൽ തിരികെ എത്താമെന്ന പ്രതീക്ഷ. 2003 മുതൽ തൊഴിലുറപ്പ് മേറ്റ് ആയി പ്രവർത്തിക്കവേയാണ് കഴിഞ്ഞ വർഷം ജനുവരിയിൽ ഈ തസ്തികയിൽ പത്താംക്ളാസ് പാസാകണമെന്ന വ്യവസ്ഥ കേന്ദ്രം കൊണ്ടുവന്നത്. അതോടെ സാദാ തൊഴിലാളിയായി മാറി. എന്നാൽ, നഷ്ടപ്പെട്ട തസ്തിക തിരികെ പിടിക്കണമെന്ന വാശിയായി.
1988ൽ തോൽവി
1988ൽ പത്താം ക്ലാസിൽ തോറ്റപ്പോൾ വീണ്ടും എഴുതണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും അന്ന് സാഹചര്യങ്ങൾ പ്രതികൂലമായിരുന്നു. പിന്നാലെ വിവാഹം നടന്നതോടെ ആഗ്രഹം ഉപേക്ഷിച്ചു. പിന്നീട് ഭർത്താവിനോടൊപ്പം ടീ കമ്പനിയുടെ ലോൺട്രി എസ്റ്റേറ്റിൽ താത്കാലിക തൊഴിലാളിയായി. തോട്ടം പൂട്ടിയതോടെ ജോലി നഷ്ടപ്പെട്ടു. അതിനിടെ ഭർത്താവിന് ഹൃദ്രോഗം ബാധിച്ചതോടെ ഉപ്പുതറ പഞ്ചായത്തിൽ തൊഴിലുറപ്പ് പണിക്ക് ചേർന്നു. അധികം വൈകാതെ നടത്തിപ്പുകാരിയുമായി.
പഠനത്തിന് ഉറച്ച പിന്തുണ നൽകിയത് ഭർത്താവും മക്കളും കൊച്ചു മക്കളും. വണ്ടിപ്പെരിയാർ സെന്ററിൽ പരീക്ഷ എഴുതിയവരിൽ മികച്ച വിജയമാണ് ജബക്കനിയുടേത്. സാമൂഹ്യ, രാഷ്ട്രീയ പ്രവർത്തനങ്ങളിലും സജീവം. 2014ൽ ആർ.എസ്.പിക്കായും 2019ൽ യു.ഡി.എഫിനായും പഞ്ചായത്തിലേക്ക് മത്സരിച്ചു.
'അടുത്ത ലക്ഷ്യം പ്ലസ് ടുവാണ്. എംപ്ളോയ്‌മെന്റ് എക്സ്ചേഞ്ചിൽ പത്താംക്ളാസ് പാസായ സർട്ടിഫിക്കറ്റ് നൽകി രജിസ്ട്രേഷൻ പുതുക്കണം".
-ജബക്കനി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |