ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസിൽ ദീർഘനാൾ നീണ്ട ജയിൽ വാസത്തിന് ശേഷം മോചിതരായ പ്രതികളിലെ ശ്രീലങ്കൻ സ്വദേശികളെ തിരിച്ചയക്കാൻ തമിഴ്നാട് സർക്കാർ. മുരുകൻ, ശാന്തൻ, റോബർട്ട്, പയസ് എന്നിവരെയാണ് ശ്രീലങ്കയിലേയ്ക്ക് തിരികെ അയക്കുക. ഇതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി ട്രിച്ചി കലക്ടർ അറിയിച്ചു. ഇതേ കേസിൽ തന്നെ ജയിൽ മോചിതയായ ഇന്ത്യൻ പൗരയായ നളിനിയുടെ ഭർത്താവാണ് ഡീപോർട്ട് നടപടി നേരിടുന്ന മുരുകൻ.
ശ്രീലങ്കൻ സ്വദേശികളായതിനാൽ മുരുകനെയും മറ്റ് മൂന്ന് പേരെയും ജയിൽ മോചനത്തിന് ശേഷം പ്രത്യേക ക്യാംപിലാണ് പാർപ്പിച്ചിരുന്നത്. ഇവിടെയെത്തി നളിനി ഭർത്താവിനെ കണ്ടിരുന്നു. ഭർത്താവുമൊത്ത് യുകെയിലുള്ള മകളുടെ അടുത്തേയ്ക്ക് പോകണമെന്ന് നളിനി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഡീപോർട്ട് നടപടിയെ കുറിച്ച് ശ്രീലങ്കൻ അധികൃതരെ വിവരമറിയിച്ചിട്ടുണ്ട്. നടപടിക്രമം പൂർത്തിയാക്കി അനുമതി ലഭിച്ചാലുടനെ തന്നെ ഇവരെ ശ്രീലങ്കയിലേയ്ക്ക് തിരിച്ചയക്കുമെന്നാണ് വിവരം.
1991 മെയ് 21 -ന് രാത്രി ശ്രീപെരുംപുത്തൂരിൽ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കവേയാണ് രാജീവ് ഗാന്ധി ചാവേർ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത്. സ്‌പെഷ്യൽ ടാഡ കോടതിയിൽ നടന്ന വിചാരണയ്ക്ക് ശേഷം പ്രതികൾ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. 1999 മേയ് 11 -ന് മേൽക്കോടതി വധശിക്ഷ ശരിച്ചു. എന്നാൽ 2014 ൽ സുപ്രീംകോടതി നളിനിയടക്കം മൂന്ന് പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി വെട്ടിച്ചുരുക്കി. ഇവരുടെ ദയാഹർജി കേന്ദ്രം 11 കൊല്ലം വൈകിച്ചു എന്ന കാരണം പറഞ്ഞായിരുന്നു ഇത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |