ന്യൂഡൽഹി: പരസ്‌പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം പോക്സോ പരിധിയിൽ വരില്ലെന്ന് ഡൽഹി ഹൈക്കോടതി. ഉഭയസമ്മതത്തോടെയുള്ള പ്രണയ ബന്ധം ഒരിക്കലും ക്രിമിനൽ കുറ്റമല്ല. പതിനേഴുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചെന്ന കേസിൽ യുവാവിന് ജാമ്യം അനുവദിച്ചാണ് ഹൈക്കോടിയുടെ നിരീക്ഷണം. കുട്ടികളെ ലൈംഗിക ചൂഷണത്തിൽ നിന്ന് സംരക്ഷിക്കുകയെന്നതാണ് പോക്സോ നിയമത്തിന്റെ ലക്ഷ്യം.
എന്നാൽ ഉഭയസമ്മതത്തോടെയുള്ള പ്രണയബന്ധങ്ങൾ ക്രിമിനൽ കുറ്റമാക്കാനല്ല. പ്രായപൂർത്തിയാകാത്ത ഇരയുടെ സമ്മതത്തിന് നിയമപരമായ സാദ്ധ്യതയില്ലെങ്കിലും ഓരോ സംഭവങ്ങളുടെയും സാഹചര്യങ്ങളും വസ്തുതകളും പരിഗണിക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. പെൺകുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് വീട് വിട്ടിറങ്ങി യുവാവിനെ വിവാഹം കഴിച്ചത്. ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നും സ്വന്തം ഇഷ്ടപ്രകാരമാണ്. അരുടെയും പ്രേരണയോ സമർദ്ദമോ ഉണ്ടായിരുന്നില്ല. അതിനാൽ പരസ്‌പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം പോക്സോ പരിധിയിൽ വരില്ലെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി.
ഡൽഹി സ്വദേശിയായ 17 കാരിയെ അവളുടെ സമ്മതമില്ലാതെ മാതാപിതാക്കൾ 2021 ജൂണിൽ വിവാഹം ചെയ്ത് അയച്ചിരുന്നു. എന്നാൽ മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്ന കുട്ടി 2021 ഒക്ടോബറിൽ അയാൾക്കൊപ്പം പഞ്ചാബിലേക്ക് ഒളിച്ചോടി വിവാഹിതയായി. തുടർന്നാണ് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചെന്നാരോപിച്ച് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പഞ്ചാബ് - ഹരിയാന ഹൈക്കോടതി ദമ്പതികൾക്ക് സംരക്ഷണം നൽകി. തുടർന്നാണ് മാതാപിതാക്കൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |