കൊച്ചി: കോർപറേഷൻ വിതരണം ചെയ്യുന്ന ഇ ഓട്ടോറിക്ഷകൾ മന്ത്രി വി എൻ വാസവൻ ഫ്ളാഗ് ഓഫ് ചെയ്തു. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 100 ഇലക്ട്രിക് ഓട്ടോകൂടി പുറത്തിറക്കുമെന്ന് മേയർ എം.അനിൽകുമാർ പറഞ്ഞു.
സർക്കാർ നിശ്ചയിച്ച നിരക്കിലാണ് സർവീസ്. ഇഓട്ടോ ഡ്രൈവർമാർ 'ഓസ പൈലറ്റുമാർ' എന്നാണ് അറിയപ്പെടുക. പ്രത്യേകം യൂണിഫോമുണ്ട്. യാത്രക്കാർക്ക് നേരിട്ടും ഓൺലൈനായും പണംനൽകാം. ബുക്ക് ചെയ്യാൻ ഓസ ആപ്പുമുണ്ട്. അഞ്ച് ചാർജിംഗ് സ്‌റ്റേഷനുകളും സജ്ജമാക്കി.
ആദ്യഘട്ടത്തിൽ വിതരണം ചെയ്തത് 30 ഓട്ടോകളാണ്. ഭാവിയിൽ കുടിവെള്ളം, ഭക്ഷണം, മധുരപലഹാരങ്ങൾ, കരകൗശലവസ്തുക്കൾ ഓട്ടോയിൽ ലഭ്യമാക്കും. ജി.ഐ.ഇസെഡിന്റെ സ്മാർട്ട് എസ്.യു.ടി, യു.എൻ ഹാബിറ്റാറ്റിന്റെ അർബൻ പാത്ത് വേയ്സ് പദ്ധതികളിൽ ഉൾപ്പെടുത്തി ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് സഹകരണ സംഘത്തിന്റ സഹകരണത്തോടെയാണ് പദ്ധതി. ഇഓട്ടോ ഒന്നിന് 50,000 രൂപ സബ്സിഡി ലഭിക്കും. 80 ഓട്ടോകൾക്കുള്ള സബ്സിഡി ജി.ഐ.ഇസെഡും 20 ഓട്ടോ കൾക്കുള്ളത് യു.എൻ ഹാബിറ്റാറ്റുമാണ് നൽകുന്നത്. ഓസ ആപ്പ് ഹൈബി ഈഡൻ എം.പി പ്രകാശനം ചെയ്തു.
ചാർജിംഗ് സ്റ്റേഷൻ ഉദ്ഘാടനം ടി.ജെ.വിനോദ് എം.എൽ.എയും ഡ്രൈവർമാർക്കുള്ള കിറ്റ് വിതരണം ഡെപ്യൂട്ടി മേയർ കെ.എ.അൻസിയയും നിർവഹിച്ചു. ജർമ്മൻ ഇക്കണോമിക് ആൻഡ് ഡവലപ്പ്‌മെന്റ് എംബസി ഡെപ്യൂട്ടി ഹെഡ് ഡർക്ക് സ്‌റ്റെഫ്സ് എൺ, സ്റ്റാൻഡിംഗ് സമിതി ചെയർമാൻമാരായ പി.ആർ.റെനീഷ്, എം.എച്ച്.എം അഷ്രഫ്, പ്രിയ പ്രശാന്ത്, വി.എ.ശ്രീജിത്ത്, ഓട്ടോറിക്ഷ തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് എം.ബി.സ്യമന്തഭദ്രൻ, സെക്രട്ടറി കെ.കെ.ഇബ്രാഹിംകുട്ടി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |