കണ്ണൂർ: പ്രായം കൂടി വരികയാണെന്നും ആരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സയിലായതിനാലാണ് ഗവർണർക്കെതിരെ ഇടതുമുന്നണി നടത്തിയ രാജ്ഭവൻ ഉപരോധ സമരത്തിൽ പങ്കെടുക്കാതിരുന്നതെന്നും മുന്നണി കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു.
ചികിത്സയ്‌ക്ക് പാർട്ടി അവധി അനുവദിച്ചിട്ടുണ്ട്. നേരത്തേ നിശ്ചയിച്ച ചില പരിപാടികളിലാണ് ചികിത്സയ്ക്കിടെ പങ്കെടുത്തത്. അത് ആരോഗ്യം വഷളാക്കി. തിരുവനന്തപുരത്തെ പരിപാടിയിൽ പങ്കെടുക്കാമോ എന്ന് പാർട്ടി സെക്രട്ടറി ചോദിച്ചിരുന്നു.
തിരുവനന്തപുരത്ത് പ്രമുഖ നേതാക്കൾ പങ്കെടുത്തതിനാൽ തന്റെ അസാന്നിദ്ധ്യം പ്രശ്‌നമാവില്ലെന്ന് കരുതി. കണ്ണൂരിലെ പ്രതിഷേധത്തിൽ പി.ബി അംഗം എം.എ ബേബി ഉണ്ടായിരുന്നു. അതിനാൽ പങ്കെടുക്കേണ്ടല്ലോ എന്ന് കരുതി.- ജയരാജൻ പറഞ്ഞു.
എം.വി. ഗോവിന്ദൻ യോഗ്യൻ
പാർട്ടി തഴയുന്നതിനാൽ താൻ സമരത്തിൽ നിന്ന് മാറിനിന്നുവെന്ന പ്രചാരണം തെറ്റാണ്. പി.ബി അംഗത്തിന്റെ ചുമതല നിർവഹിക്കാൻ തനിക്ക് കഴിയില്ല. പ്രായം കൂടി വരുന്നു. പി.ബി.അംഗത്വത്തിന് അനുയോജ്യൻ എം.വി. ഗോവിന്ദൻ തന്നെയാണ്. തനിക്ക് അതൃപ്തിയുണ്ടെന്നത് ചിലരുടെ വക്രദൃഷ്ടിയിലെ ഭാവന മാത്രമാണ്.
നിയമന വിവാദത്തിൽ അടിസ്ഥാനമില്ല
തിരുവനന്തപുരം കോർപറേഷനിലെ നിയമന വിവാദം അടിസ്ഥാന രഹിതമായ ആരോപണമാണ്. ജില്ലാ സെക്രട്ടറിക്ക് പാർട്ടി അംഗം കത്ത് അയയ്‌ക്കുന്നതിൽ എന്താണ് തെറ്റ്?. നിയമ വിരുദ്ധമായി ഒന്നും ഉണ്ടായിട്ടില്ല.
ഇരുട്ടത്ത് ഇല്ലാത്ത കരിമ്പൂച്ചയെ തപ്പുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. പാർട്ടിക്കാർ തൊഴിലിനായി നേതാക്കൾക്ക് കത്ത് എഴുതും. കത്തിന്റെ അടിസ്ഥാനത്തിൽ ആരെയെങ്കിലും നിയമിച്ചിട്ടുണ്ടോ എന്നതാണ് ചോദ്യം. ജോലിക്കായി തനിക്കും ഒരുപാട് കത്ത് വരാറുണ്ട്. നിയമവിരുദ്ധമായി ഒന്നും ചെയ്യാത്തിടത്തോളം വിവാദമാക്കേണ്ടതില്ല.
തന്നെ ആക്രമിക്കാൻ സുധാകരൻ
ആർ. എസ്. എസുകാരെ അയച്ചു
തന്നെ ആക്രമിക്കാനും സുധാകരൻ ആർ എസ് എസുകാരെയാണ് അയച്ചതെന്ന് ജയരാജൻ കുറ്റപ്പെടുത്തി. കോൺഗ്രസിനെ ആർ.എസ്.എസിന്റെ കൈയിൽ എത്തിക്കലാണ് സുധാകരന്റെ ദൗത്യം. ന്യൂനപക്ഷത്തിന് കോൺഗ്രസിൽ രക്ഷയില്ല. മുസ്ലീം ലീഗ് ശരിയായ നിലപാട് സ്വീകരിക്കണം. കെ. സുധാകരൻ ബി.ജെ.പിയിൽ ചേരാൻ ചർച്ചയ്ക്കായി ചെന്നൈയിൽ പോയിട്ടുണ്ടെന്നും ജയരാജൻ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |