തിരുവനന്തപുരം: സംസ്ഥാനത്ത് അരിവിലയിൽ നേരിയ കുറവുണ്ടായെങ്കിലും പലവ്യഞ്ജനങ്ങൾ തൊട്ടാൽ പൊള്ളുന്ന നിലയിലാണിപ്പോഴും. കുത്തനെ വില വർദ്ധിച്ചശേഷം രണ്ടാഴ്ചയ്ക്കുള്ളിൽ കാര്യമായ മാറ്രമൊന്നും ഉണ്ടായില്ല. സപ്ലൈകോയിൽ പലവ്യഞ്ജനത്തിന്റെ സ്റ്റോക്ക് കുറഞ്ഞതോടെ സർക്കാരിന്റെ വിപണി ഇടപെടലും മുടന്തുകയാണ്. പച്ചക്കറി വില കുത്തനെ താണതാണ് ആശ്വാസം. മിക്ക ഇനങ്ങൾക്കും പകുതിയിലേറെ വില കുറഞ്ഞു.
സപ്ലൈകോയിൽ ലഭിച്ചിരുന്ന സബ്സിഡി സാധനങ്ങളായ അരി, മുളക്, ഉഴുന്ന്, കടല, ചെറുപയർ തുടങ്ങിയവ സ്റ്റോക്ക് തീരുന്നതോടെ കിട്ടാതാകുന്ന അവസ്ഥയിലാണ്. സബ്സിഡി വെളിച്ചെണ്ണ വിതരണം താൽക്കാലികമായി നിറുത്തി. പലവ്യഞ്ജനങ്ങളുടെ വില കുടിശികയാക്കിയതിനാൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിതരണക്കാർ സാധനങ്ങൾ തടഞ്ഞുവച്ചു. കഴിഞ്ഞ സെപ്തംബറിലും ഒക്ടോബറിലും മാത്രം 155 കോടി രൂപ സപ്ലൈകോ വിതരണക്കാർക്കു നൽകാനുണ്ട്. ഇതു നൽകാതെ പുതിയ ഓർഡർ പരിഗണിക്കില്ല.
സാഹചര്യം വിലയിരുത്താനും പരിഹാര വഴി തേടാനുമായി 18ന് കൊച്ചി സപ്ലൈകോ ആസ്ഥാനത്ത് ഭക്ഷ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്.
സബ്സിഡി ഇനങ്ങൾക്കായി സർക്കാർ അനുവദിക്കുന്നത് പ്രതിവർഷം 200 കോടി
സബ്സിഡി നൽകാൻ സപ്ലൈകോ ചെലവഴിക്കുന്നത് പ്രതിവർഷം 480 കോടി രൂപ
സബ്സിഡി ഇല്ലാത്തവവഴി ലഭിക്കുന്ന ലാഭത്തിൽ നിന്നാണ് 280 കോടി കണ്ടെത്തുക
പച്ചക്കറി വില
ഇനം---- രണ്ടാഴ്ച മുമ്പ് ----ഇപ്പോൾ
വെണ്ടയ്ക്ക--- 40------ 20
കത്തിരിക്ക 50------ 25
ബീൻസ് ----100------ 40
പടവലം------40------- 25
വഴുതനങ്ങ-38------ 22
അമരയ്ക്ക------42------ 25
കാരറ്റ്----- 50--- 40
വെള്ളരിക്ക--25--- 18
''തമിഴ്നാട്ടിലും കർണ്ണാടകയിലും ഉത്പാദനം കൂടിയതിനെ തുടർന്ന് പച്ചക്കറി വരവ് കൂടി. ഇതോടെയാണ് വില കുറഞ്ഞത്''
- പാളയം അശോകൻ, പച്ചക്കറി മൊത്ത വ്യാപാരി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |