തിരുവനന്തപുരം: വിവാദ കത്തുകൾ സി.പി.എമ്മിൽ നിന്ന് പുറത്തു വരുന്നത് പാർട്ടി നിലപാടുകളോട് എതിർപ്പുള്ളവർ ഉള്ളിൽ നിന്ന് ചോർത്തുന്നതു കൊണ്ടാണെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
പാർട്ടിയ്‌ക്കകത്തുളള പ്രതിഷേധമെങ്കിലും സി.പി.എം നേതാക്കൾ പരിഗണിക്കണം. സി.പി.എമ്മിന് താത്‌പര്യമുള്ള നേതാക്കൾക്കു വേണ്ടി മാത്രമല്ല, കേരളത്തിലെ മൂന്നരക്കോടി ജനങ്ങൾക്കു വേണ്ടിയാണ് സർക്കാരിനെ തിരഞ്ഞെടുത്തതെന്ന് മനസിലാക്കണം. പാർട്ടിയുടെ ലിസ്റ്റനുസരിച്ച് നേതാക്കളുടെ മക്കൾക്കും അവരുടെ ബന്ധുക്കൾക്കും ജോലി നൽകുന്ന സംവിധാനമാണ് ഇന്ന് കേരളത്തിലുള്ളത്.
പാർട്ടി സംവിധാനത്തിലൂടെ സർവകലാശാല തൊട്ട് നഗരസഭ വരെയുള്ള മുഴുവൻ സ്ഥാപനങ്ങളെയും നിയന്ത്രിക്കുന്ന സ്ഥിതിയാണ് . അതുകൊണ്ടാണ് ഇതിനെതിരായ ഗവർണറുടെ നിലപാട് കോടതികളടക്കം ശരി വയ്‌ക്കുന്നത്. സി.പി.എമ്മിന്റെ കാലത്തും കോൺഗ്രസിന്റെ കാലത്തും ഇതൊക്കെത്തന്നെയാണ് നടക്കുന്നത്.
ഗവർണറുടെ വസതി വളഞ്ഞ സമരത്തിൽ മൂന്നരക്കോടി ജനങ്ങളിൽ 25000 പേർ മാത്രം പങ്കെടുത്തത് കേരളത്തിലെ ജനങ്ങൾ സമരത്തിനെതിരായതിനാലാണ്. സമരത്തിൽ
സർക്കാർ ജീവനക്കാർ പങ്കെടുത്തിട്ടുണ്ടെങ്കിൽ സർക്കാരാണ് മറുപടി പറയേണ്ടത്.
കോടതി എന്ത് നടപടിയെടുക്കുമെന്ന് നോക്കാമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |