കാലിക്കറ്റിൽ സി.ഡി.സി ഡയറക്ടർ തസ്തിക മുൻകാല പ്രാബല്യത്തോടെ
മലപ്പുറം: ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസലർ ഡോ. മുബാറക് പാഷയ്ക്ക് പ്രൊഫസറായുള്ള പത്ത് വർഷത്തെ പ്രവൃത്തി പരിചയം ഉറപ്പാക്കാൻ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ കോളേജ് ഡെവലപ്‌മെന്റ് കൗൺസിൽ (സി.ഡി.സി) ഡയറക്ടർ സ്ഥാനം മുൻകാലപ്രാബല്യത്തോടെ സൃഷ്ടിക്കാൻ നീക്കം. ശുപാർശ ചാൻസലർക്ക് സമർപ്പിക്കാൻ ഇന്നലെ ചേർന്ന കാലിക്കറ്റ് സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.
മുബാറക് പാഷയ്ക്ക് എട്ട് വർഷത്തെ പ്രവൃത്തി പരിചയമേയുള്ളൂ എന്ന് ചൂണ്ടിക്കാട്ടി ഗവർണർ വിശദീകരണം തേടിയിട്ടുണ്ട്. പ്രൊഫസറായി 10 വർഷത്തെ പരിചയം വേണമെന്നാണ് യു.ജി.സി ചട്ടം. സർവകലാശാലകളിലെ ആദ്യ വൈസ് ചാൻസലറുടെ കാര്യത്തിൽ യു.ജി.സി ചട്ടം പാലിക്കേണ്ടെന്ന കീഴ്‌വഴക്കമാണ് കേരളത്തിൽ തുടർന്നിരുന്നത്. യു.ജി.സി ചട്ടം പാലിക്കണമെന്ന കർശന നിർദ്ദേശം രണ്ടാഴ്ച മുമ്പ് സുപ്രീകോടതി നൽകിയിട്ടുണ്ട്.
ആറ് വർഷം കോഴിക്കോട് ഫാറൂഖ് കോളേജിൽ പ്രിൻസിപ്പലായും ,രണ്ടു വർഷം കാലിക്കറ്റ് സർവകലാശാല വിദൂര വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായും സേവനമനുഷ്ടിച്ച മുബാറക് പാഷ 2003- 2006 കാലയളവിൽ കാലിക്കറ്റ് സർവകലാശാല കോളേജ് ഡെവലപ്‌മെന്റ് കൗൺസിൽ ഡയറക്ടറായിട്ടുണ്ട്. പ്രൊഫസർ പദവിക്ക് തുല്യമണെങ്കിലും ,തസ്തിക സൃഷ്ടിക്കാത്തതിനാൽ ഇതിലെ പരിചയം പരിഗണിക്കില്ല. തസ്തികയ്ക്ക് 2003 മുതൽ മുൻകാലപ്രാബല്യം കൈവന്നാൽ ഗവർണറുടെ നടപടിയിൽ നിന്ന് രക്ഷപ്പെടാം.
ഗവേഷണ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാൻ യു.ജി.സി നിർദ്ദേശപ്രകാരമാണ് സി.ഡി.സിക്ക് രൂപമേകിയത്. ആദ്യത്തെ അഞ്ച് വർഷം ഡയറക്ടറുടെ ശമ്പളം യു.ജി.സി വഹിക്കും. പിന്നീടുള്ളത് സർക്കാർ വഹിക്കണം. നിലവിൽ യൂണിവേഴ്‌സിറ്റി ഡിപ്പാർട്ട്‌മെന്റിലെ പ്രൊഫസർക്ക് അധിക ചുമതല നൽകിയിട്ടുള്ളതിനാൽ ശമ്പള ബാദ്ധ്യത വരുന്നില്ല. ഡോ.മുബാറക് പാഷ ഡയറക്ടറായ ശേഷം തസ്തിക സ്ഥിരപ്പെടുത്താൻ സർക്കാരിന് സർവകലാശാല മുഖേന ശുപാർശ സമർപ്പിച്ചിരുന്നെങ്കിലും അംഗീകരിച്ചില്ല. ഇതാണ് വീണ്ടും ചാൻസലർക്ക് സമർപ്പിക്കുന്നത്.
'ഡോ. മുബാറക്ക് പാഷയ്ക്ക് വൈസ് ചാൻസലർ യോഗ്യത കൃത്രിമമായി ഉണ്ടാക്കാനുള്ള ശ്രമത്തിനെതിരെ ചാൻസലർക്ക് പരാതി നൽകും.'
-ഡോ. റഷീദ് അഹമ്മദ്,
കാലിക്കറ്റ് സിൻഡിക്കേറ്റംഗം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |