SignIn
Kerala Kaumudi Online
Friday, 26 April 2024 9.52 PM IST

നെല്ല് സംഭരണം പാതി പിന്നിട്ടു . വി​ല വി​തരണം പെരുവഴി​യി​ൽ

nelle
നെല്ല് സംഭരണം

ആലപ്പുഴ: കുട്ടനാട് അപ്പർകുട്ടനാട് കരിനിലങ്ങളിൽ രണ്ടാം കൃഷി വിളവെടുപ്പ് പാതി പിന്നിട്ടെങ്കിലും സംഭരിച്ച നെല്ലിന്റെ വില വിതരണം വൈകുന്നതിനാൽ കർഷകർ ആശങ്കയിൽ. ഇതുവരെ സംഭരിച്ച 24,920 മെട്രിക് ടൺ നെല്ലിന്റെ വിലയായി 67 കോടി നൽകാനുണ്ട്.

കൊയ്ത്തു കഴിഞ്ഞ പാടങ്ങളിലെ സംഭരണം വൈകുന്നതും അടിക്കടിയുള്ള തുലാമഴയും പ്രതിസന്ധിയാവുകയാണ്. നവംബർ 13 വരെ പാഡി റെസീപ്റ്റ് ഷീറ്റ് (പി.ആർ.എസ്) ലഭിച്ച 400 കർഷകർക്ക് 3.47 കോടി രൂപ വിതരണം ചെയ്തിരുന്നു. സെപ്തംബർ 14 മുതലാണ് വിളവെടുപ്പ് ആരംഭിച്ചത്. സംഭരണം പൂർത്തീകരിച്ച കർഷകർ പി.ആർ.എസും അപേക്ഷയും പാഡി ഓഫീസിൽ എത്തിച്ചാൽ സംഭരിച്ച നെല്ലിന്റെ വില ഏഴ് ദിവസത്തിനുള്ളിൽ അക്കൗണ്ടിലെത്തുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഒരു മാസം കഴിഞ്ഞിട്ടും പണം ലഭിച്ചിട്ടില്ല. മതിയായ ഫണ്ട് ഇല്ലാത്തതാണ് കാരണം.

പലിശയ്ക്കും ബാങ്ക് ലോണെടുത്തും കൃഷിയിറക്കിയ കർഷകരാണ് നെല്ലുവില കിട്ടാത്തതിനെ തുടർന്ന് വലയുന്നത്. കിലോഗ്രാമിന് 28.20 രൂപയ്ക്കാണ് ഇപ്പോൾ നെല്ല് സംഭരിക്കുന്നത്. ഇന്നലെ അനുവദിച്ച തുക ഇന്നുമുതൽ വിതരണം ചെയ്യുമെന്ന് പാഡിവിഭാഗം അറിയിച്ചു.

# കിഴിവിൽ വഴക്ക്

9,447 ഹെക്ടറിൽ ഇറക്കിയ രണ്ടാം കൃഷിയിലെ 5,000 ഹെക്ടറിലെ വിളവെടുപ്പ് പൂർത്തിയായി. കൊയ്ത്തു കഴിഞ്ഞ നാലുചിറ വടക്കുപടിഞ്ഞാറെ പാടശേഖരത്തിൽ 165 ഏക്കറിലെ നെല്ല് മില്ലുകാരുമായുള്ള കിഴിവ് തർക്കത്തിൽ കുടുങ്ങിക്കിടക്കുകയാണ്. പതിരിന്റെയും ഈർപ്പത്തിന്റെയും പേരിൽ കൂടുതൽ കിഴിവു നൽകണമെന്ന മില്ലുകാരുടെ കടുംപിടുത്തമാണ് സംഭരണം വൈകിക്കുന്നത്. നൂറു കിലോ നെല്ല് സംഭരിക്കുമ്പോൾ 25 കിലോ വരെ കിഴിവ് നൽകണമെന്നാണ് മില്ലുകാരുടെ ആവശ്യം. 10 കിലോഗ്രാം നൽകാമെന്നാണ് കർഷകരുടെ നിലപാട്. കഴിഞ്ഞ ദിവസം വിഷയത്തിൽ കളക്ടർ ഇടപെട്ടെങ്കിലും മഴയിൽ നെല്ല് കിളിർക്കുമെന്നതിനാൽ മില്ലുടമകളുടെ സമ്മർദ്ദത്തിന് വഴങ്ങി പറഞ്ഞ കിഴിവ് കൊടുക്കാൻ കർഷകർ നിർബന്ധിതരായി.

സംസ്ഥാനത്തെ നെൽക്കർഷകനെ വീണ്ടും കേരളസർക്കാർ ചതിക്കുന്നു. നവംബർ മുപ്പതിനുള്ളിൽ നെല്ലിന്റെ പണം കൃഷിക്കാരുടെ അക്കൗണ്ടിലേക്ക് സപ്ലൈകോ നേരിട്ട് നൽകിയില്ലെങ്കിൽ ശക്തമായ സംസ്ഥാനതല പ്രക്ഷോഭം സംഘടിപ്പിക്കും

കൊടിക്കുന്നിൽ സുരേഷ് എം.പി, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ്

സംസ്ഥാന സർക്കാർ അനുവദിച്ച 129 കോടിയിൽ ഏഴ് കോടി വിവിധ ജില്ലകളിലേക്ക് വിതരണത്തിനു കൈമാറി. കൂടുതൽ തുക ഇന്ന് ജില്ലാതല പാഡി ഓഫീസർമാക്ക് കൈമാറും

ജനറൽ മാനേജർ, പാഡി സെൻട്രൽ ഓഫീസ്, എറണാകുളം

സംഭരിച്ച നെല്ലിന്റെ വില നൽകുന്നതിലെ കാലതാമസം ഒഴിവാക്കണം

മംഗളാനന്ദൻ, കർഷകൻ

# രണ്ടാംകൃഷി (ഹെക്ടറിൽ)

വിളവിറക്കിയത്: 9,447

വിളവെടുപ്പ് പൂർത്തീകരിച്ചത്: 5,000

വിളവെടുക്കാനുള്ളത്: 4,447

# നെല്ല് സംഭരണം

സംഭരിച്ചത്: 24,920 മെട്രിക് ടൺ

# നെല്ല് വില (കോടിയിൽ)

വിതരണം ചെയ്തത്: 3.5

ചെയ്യാനുള്ളത്: 63.5

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.