കണ്ണൂർ : പ്രിയ വർഗ്ഗീസിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കിയ പശ്ചാത്തലത്തിൽ കണ്ണൂർ സർവ്വകലാശാലയിൽ ഇന്ന് അടിയന്തരമായി സെനറ്റ് ചേരും. കോടതി വിധി നടപ്പാക്കുന്നതിനെ കുറിച്ചും, തുടർ നടപടികൾക്കുമായും നിയമോപദേശം സർവകലാശാല തേടിയേക്കും. ഇന്ന് കണ്ണൂർ വി സി മാദ്ധ്യമങ്ങളെ കാണുമെന്നും അറിയുന്നു.
അതേസമയം കോടതി വിധി നൽകിയ ഊർജ്ജത്തിൽ പ്രതിഷേധക്കാരുടെ സമരവീര്യവും വർദ്ധിച്ചിട്ടുണ്ട്. ഇന്നും സർവകലാശാലയിലേക്ക് പ്രതിപക്ഷ യുവജന, വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധ സമരവുമായി എത്തിയേക്കും. ഇത് കണക്കിലെടുത്ത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പങ്കെടുക്കേണ്ട ഇന്നത്തെ പരിപാടി മാറ്റിവച്ചു. ബിരുദാനന്തര ബിരുദ ദാന ചടങ്ങാണ് മാറ്റിവെച്ചത്.
പ്രഹരമായി കോടതി വിധി
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാലയിലെ മലയാളം അസോസിയേറ്റ് പ്രൊഫസറായി നിയമനം ലഭിക്കാൻ ആവശ്യമായ എട്ടു വർഷത്തെ അദ്ധ്യാപന പരിചയമില്ലെന്ന് കണ്ടാണ് ഹൈക്കോടതി റദ്ദാക്കിയത്. പ്രിയയുടെ അപേക്ഷ സ്‌ക്രൂട്ടിനി കമ്മിറ്റി അംഗീകരിക്കാൻ പാടില്ലായിരുന്നുവെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവിൽ പറഞ്ഞു.
തൃശൂർ കേരള വർമ്മ കോളേജിലും കുന്നംകുളം വിവേകാനന്ദ കോളേജിലും അസിസ്റ്റന്റ് പ്രൊഫസറായിരുന്ന കാലയളവ് മാമ്രേ അദ്ധ്യാപന പരിചയമായി കണക്കാക്കാനാവൂ എന്നും ഗവേഷണ അവധിയും മറ്റു സ്ഥാപനങ്ങളിൽ മറ്റു പദവികൾ വഹിച്ചതും പരിഗണിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
യോഗ്യതകൾ പുനപ്പരിശോധിച്ച് നിലവിലെ റാങ്ക് ലിസ്റ്റിൽ പ്രിയ തുടരണമോയെന്ന് തീരുമാനിക്കാൻ സർവകലാശാലയ്ക്ക് നിർദ്ദേശം നൽകി. റാങ്ക് ലിസ്റ്റ് പരിഷ്‌കരിച്ചു നിയമന നടപടികൾ തുടരാം.
പ്രിയ വർഗീസിനെ നിയമിക്കുന്നതിനെതിരെ രണ്ടാം റാങ്ക്കാരനായചങ്ങനാശേരി എസ്.ബി കോളേജിലെ മലയാള വിഭാഗം മേധാവി ജോസഫ് സ്‌കറിയ നൽകിയ ഹർജിയിലാണ് ഉത്തരവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |