തിരുവനന്തപുരം: കേരളത്തിൽ നിർമ്മിക്കുന്ന ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ വിറ്റുവരവ് നികുതി (13 ശതമാനം) ഒഴിവാക്കും. വിറ്റുവരവ് നികുതി ഇല്ലാതാവുമ്പോൾ സംസ്ഥാനത്തിന് പ്രതിവർഷം 170 കോടിയുടെ നഷ്ടമുണ്ടാവുമെന്നാണ് കണക്ക്. വില്പന നികുതിയിൽ (247 ശതമാനം) നേരിയ വർദ്ധന വരുത്തി ഈ നഷ്ടം പരിഹരിക്കാനാണ് ധനവകുപ്പിന്റെ നിർദ്ദേശം. അങ്ങനെയെങ്കിൽ മദ്യ വില കൂടും. അടുത്ത മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുക്കും.
മദ്യ വില കൂട്ടാതെ , വിറ്റുവരവ് നികുതി ഒഴിവാക്കി തങ്ങളുടെ നഷ്ടം ഒഴിവാക്കണമെന്നാണ് നിർമ്മാതാക്കളുടെ നിലപാട്. ഇന്ത്യയിൽ മദ്യത്തിന് ഏറ്റവും ഉയർന്ന വില കേരളത്തിലാണ്. വീണ്ടും വില കൂട്ടിയാൽ വില്പന കുറയുമെന്ന ആശങ്ക നിർമ്മാതാക്കൾക്കുണ്ട്. കേരളത്തിന് പുറത്തു നിന്നുള്ള മദ്യത്തിന് ഒരു കെയ്സിന് 33.75 രൂപയാണ് ഇറക്കുമതിച്ചുങ്കം. ഇതൊഴിവാക്കണമെന്നാണ് ആവശ്യം. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് മദ്യം ഇവിടേക്ക് കയറ്റി അയയ്ക്കുമ്പോൾ നിശ്ചിത നികുതി അടയ്ക്കേണ്ടതുണ്ട്. വിറ്റുവരവ് നികുതി ഒഴിവാക്കാൻ തീരുമാനിച്ചതിനാൽ മദ്യസപ്ളൈ പുനരാരംഭിക്കാൻ നിർമാതാക്കൾ പെർമിറ്റെടുത്തു തുടങ്ങി. അടുത്ത ദിവസങ്ങളിൽ മദ്യക്ഷാമത്തിന് പരിഹാരമാവും. നികുതി ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് ധനവകുപ്പും എക്സൈസും നൽകിയ റിപ്പോർട്ടുകൾ ചീഫ് സെക്രട്ടറി പരിശോധിച്ചു വരുകയാണ്. അടുത്ത മന്ത്രിസഭായോഗത്തിൽ സമർപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |