ന്യൂഡൽഹി: വിവാഹം കഴിക്കാൻ നിർബന്ധിച്ച ലിവിംഗ് ടുഗദർ പങ്കാളിയെ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക തെളിവുകൾ ശേഖരിച്ച് പൊലീസ്. പ്രതിയായ അഫ്താബ് അമീൻ പൂനാവാലയുടെ ഫ്ളാറ്റിൽ നിന്ന് ഭാരമേറിയതും മൂർച്ചയുള്ളതുമായ ആയുധങ്ങൾ പൊലീസ് കണ്ടെടുത്തു.
പ്രതി ഈ ആയുധങ്ങൾ ഉപയോഗിച്ചായിരിക്കാം ശ്രദ്ധയുടെ മൃതദേഹം മുപ്പത്തിയഞ്ച് കഷ്ണങ്ങളാക്കിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇത് കേസിൽ നിർണായക തെളിവാകും. ചോദ്യം ചെയ്യലിൽ പ്രതി തന്നെയാണ് ആയുധങ്ങളെ സംബന്ധിച്ച് പൊലീസിനോട് പറഞ്ഞത്. യുവതിയുടെ മൃതദേഹ ഭാഗങ്ങൾ കൊണ്ടുപോയി കളയാൻ ഉപയോഗിച്ച ബാഗ് അഫ്താബിന്റെ ജോലി സ്ഥലത്തുനിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
മൃതദേഹം മുറിക്കുന്നതിനെക്കുറിച്ചുള്ള കാര്യങ്ങളൊക്കെ ഇയാൾ ഗൂഗിളിൽ തിരഞ്ഞിരുന്നു. തറയിലെ രക്തക്കറ മാറ്റാൻ പ്രത്യേകതരം ആസിഡ് ഉപയോഗിക്കാനുള്ള ഐഡിയയും ഗൂഗിളിൽ നിന്നാണ് കിട്ടിയത്. അതേസമയം, കൊല്ലപ്പെടുന്ന സമയത്ത് ശ്രദ്ധ ധരിച്ചിരുന്ന വസ്ത്രങ്ങൾ ഇതുവരെ കണ്ടെത്താനായിട്ടില്ല. ശ്രദ്ധയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ മാലിന്യ കൂമ്പാരത്തിലേക്ക് വലിച്ചെറിഞ്ഞെന്നാണ് പ്രതി നൽകിയ മൊഴി.
കഴിഞ്ഞ മേയ് പതിനെട്ടിനാണ് ശ്രദ്ധയെ യുവാവ് കഴുത്തുഞെരിച്ച് കൊന്നത്. പിന്നാലെ മൃതദേഹം 35 കഷ്ണങ്ങളായി വെട്ടിനുറുക്കി, ഒരു ഫ്രിഡ്‌ജ് വാങ്ങി അതിൽ സൂക്ഷിച്ചു. തുടർന്ന് അടുത്ത ദിവസങ്ങളിൽ പുലർച്ചെ രണ്ട് മണിയോടെ പുറത്തിറങ്ങി ഡൽഹിയിൽ വിവിധ സ്ഥലങ്ങളിലായി ശരീരഭാഗങ്ങൾ ഉപേക്ഷിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |