തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരളത്തിന്റെ പ്രധാന വികസന പദ്ധതിയായി രണ്ടാം എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ച സിൽവർ ലൈൻ ഒരു കാരണവശാലും ഉപേക്ഷിക്കില്ലെന്നും കേന്ദ്രാനുമതി ലഭിച്ചാലുടൻ തന്നെ നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ 50 വർഷത്തെ വികസനം മുന്നിൽക്കണ്ടുള്ള പദ്ധതിയാണ് സിൽവർലൈൻ എന്നായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം. അതേ സമയം സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കുന്നതിൽ നിന്ന് ഇടത് മുന്നണി പിന്നോട്ട് പോയിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഇന്ന് മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ആലപ്പുഴയിൽ പാർട്ടി ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനെത്തവെ ആയിരുന്നു കാനം രാജേന്ദ്രന്റെ അഭിപ്രായ പ്രകടനം.
അതേ സമയം സിൽവർവൈൻ പദ്ധതിയിൽ കേന്ദ്രാനുമതി ലഭിക്കുന്നതിൽ അനിശ്ചിതത്വം നിലനിൽക്കേ കഴിഞ്ഞ മാസം മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വികസന വിഷയങ്ങളിൽ നടന്ന കൂടിക്കാഴ്‌ചയിൽ സിൽവർ ലൈൻ പ്രധാന ചർച്ചാ വിഷയമാകുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ചർച്ചയിൽ മലപ്പുറം-മൈസൂരു ദേശീയപാതയ്‌ക്ക് ധാരണയായെങ്കിലും സിൽവർലൈൻ ചർച്ച ചെയ്‌തില്ല. കേരളം പദ്ധതിയുടെ സാങ്കേതിക വിവരങ്ങൾ പൂർണമായി കൈമാറിയിട്ടില്ലാത്തതിനാലാണ് ഇക്കാര്യം ചർച്ച ചെയ്യാത്തത് എന്നായിരുന്നു വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |