തിരുവനന്തപുരം : എ.ഐ.സി.സി അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ മത്സരിച്ച ശശി തരൂർ എം.പിക്ക് പാർട്ടിതലത്തിൽ അപ്രഖ്യാപിത വിലക്കുണ്ടെന്ന സൂചനകൾ ശക്തമായി. ശശി തരൂരിനെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പരിപാടികളിൽ നിന്ന് കോൺഗ്രസും കോൺഗ്രസിന്റെ പോഷകസംഘടനകളും പിൻമാറിയതോടെയാണ് ഇത് സംബന്ധിച്ച് അഭ്യൂഹങ്ങൾ വെറുതെയല്ലെന്ന് ബോദ്ധ്യമായത്.
കോഴിക്കോട്ട് വച്ച് ശശി തരൂരിനെ പങ്കെടുപ്പിച്ചുള്ള സെമിനാറിൽ നിന്ന് യൂത്ത് കോൺഗ്രസ് പിൻവാങ്ങിയിരുന്നു. സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തിലായിരുന്നു സെമിനാർ സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. ശശി തരൂരിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തേണ്ടതില്ലെന്ന് ഉന്നത നേതാക്കൾ നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് യൂത്ത് കോൺഗ്രിസന്റെ പിൻമാറ്റമെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്ന് അറിയാൻ കഴിയുന്നത്. യൂത്ത് കോൺഗ്രസ് പിൻമാറിയതിന്റെ പശ്ചാത്തലത്തിൽ കൊടുവള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന സാംസ്കാരിക സംഘടനയായ ജവഹർ ഫൗണ്ടേഷൻ സെമിനാർ നടത്തും. മലപ്പുറം ഡി,സി,സിയിലും സ്വീകരണം ഒഴിവാക്കി. ഇവിടെ ഡി.സി.സി സന്ദർശനം മാത്രമാക്കി. കണ്ണൂർ ഡി.സി.സിയിലെ പരിപാടിയിൽ നിന്ന് ഡി.സി.സി ഒഴിവാക്കി.
അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ തരൂരിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച എം.കെ. രാഘവനാണ് മലബാറിൽ തരൂരിന്റെ പര്യടനം ഏകോപിപ്പിക്കുന്നത്. മുസ്ലിംലീഗ് നേതൃത്വത്തെ പാണക്കാടെത്തി സന്ദർശിക്കാനും ശശി തരൂരിന് പദ്ധതിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |