കൊച്ചി: അധികാര ഗർവ് ബാധിച്ച പിണറായി വിജയൻ സർക്കാർ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളെപ്പോലും അട്ടിമറിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരൻ. കണ്ണൂർ സർവകലാശാല മുതൽ തിരുവനന്തപുരം നഗരസഭ വരെ എല്ലായിടത്തും സിപിഎം നേതാക്കളുടെ ബന്ധുക്കൾക്കും സിപിഎം പ്രവർത്തകർക്കും മാത്രമാണ് നിയമനമെന്നും കേന്ദ്രമന്ത്രി കൊച്ചിയിൽ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ സ്വജനപക്ഷപാതത്തിനും അഴിമതിക്കുമെതിരെ ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗവർണർക്കെതിരെ നിയമോപദേശത്തിന് കോടികൾ ചെലവാക്കുന്ന സർക്കാരിന് കൊച്ചി നഗരത്തിലെ കാന മൂടാൻ പണമില്ല. കേരളത്തിലെ സർവകലാശാലകൾ കേന്ദ്രീകരിച്ച് സിപിഎം നടത്തുന്ന കൊള്ളരുതായ്മകൾക്കെതിരെ നിലപാടെടുത്തതാണ് ആരിഫ് മുഹമ്മദ് ഖാനെതിരായ വിരോധത്തിന് കാരണം. കേരള ഗവർണർ എടുത്ത എല്ലാ നിലപാടുകളും ഹൈക്കോടതി ശരിവച്ച സ്ഥിതിക്ക് ഇനി സിപിഎമ്മുകാർ ഹൈക്കോടതി വളയുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടതെന്നും വി.മുരളീധരൻ പറഞ്ഞു.
തൊഴിൽ കിട്ടണമെങ്കിൽ എസ്എഫ്‌ഐക്കാരനോ ഡിവൈഎഫ്‌ഐക്കാരനോ ആകണമെന്നതാണ് സംസ്ഥാനത്തെ സാഹചര്യം. പബ്ലിക്ക് സർവീസ് കമ്മിഷൻ ഇപ്പോൾ നാഗപ്പൻ സർവീസ് കമ്മിഷൻ എന്നാണ് തിരുവനന്തപുരത്ത് അറിയപ്പെടുന്നതും മന്ത്രി പരിഹസിച്ചു. കണ്ണൂർ സർവകലാശാലയിലെ യോഗ്യതയില്ലാത്ത അസോസിയേറ്റ് പ്രൊഫസറായി നിയമനം നൽകിയത് ഒരു വർഷമാണ് ആ തസ്തികയിൽ ആളില്ലാതാക്കിയത്. കോടതി വിധിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണമെന്നും വി.മുരളീധരൻ പറഞ്ഞു. ശിവൻകുട്ടിയെപ്പോലെയുള്ള ഗൂണ്ടകളെയിറക്കി ഗവർണറെ ഭീഷണിപ്പെടുത്തുമ്പോൾ കേരളത്തിലെ ജനം ഇതെല്ലാം കാണുന്നുണ്ട് എന്നത് പിണറായി വിജയൻ മറക്കരുതെന്നും മന്ത്രി പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |