തിരുവനന്തപുരം: മേയറുടെ പേരിൽ പുറത്തുവന്ന കത്ത് സംബന്ധിച്ച വിഷയം തേച്ചുമാച്ചുകളയാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന ആക്ഷേപം ശക്തമായി. കേസ് രജിസ്റ്റർചെയ്ത് തുടരന്വേഷണം നടത്താൻ സർക്കാർ തയ്യാറാവാത്തത് അതുകൊണ്ടാണെന്നാണ് മേയറുടെ രാജി ആവശ്യപ്പെട്ട് സമരം നടത്തുന്ന പ്രതിപക്ഷ കക്ഷികളുടെയും മറ്റും ആക്ഷേപം.
കേസ് രജിസ്റ്റർ ചെയ്യാതെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചത്. ഡി.ജി.പിയും ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയും സ്ഥലത്തില്ലെന്നും അവധിയിലാണെന്നും ചൂണ്ടിക്കാട്ടിയാണ് തുടരന്വേഷണം വൈകുന്നതിനെ അധികൃതർ ന്യായീകരിക്കുന്നത്. കത്ത് വ്യാജമെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടുപിടിത്തം. എന്നാൽ, അതിന്റെ ഉറവിടമോ കത്തിന്റെ ഒറിജിനലോ കണ്ടെത്തിയിട്ടില്ല. ഒരു സി.പി.എം ഏര്യ കമ്മിറ്റി അംഗമാണ് അതേ ഏര്യ കമ്മിറ്റിക്കു കീഴിലുള്ള ലോക്കൽ സെക്രട്ടറിക്ക് കത്ത് അയച്ചത്.ലോക്കൽ സെക്രട്ടറി തന്റെ ഫോണിൽ നിന്നു വാട്സാപ്പ് ഗ്രൂപ്പിൽ കത്ത് ഇട്ടപ്പോഴാണ് ചോർന്നത്. എന്നാൽ, ഇക്കാര്യമൊന്നും അന്വേഷണ റിപ്പോർട്ടിലില്ല.
വെറുതേ ഒരു റിപ്പോർട്ട്
നിലവിൽ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ മൊഴികൾ മാത്രമാണുള്ളത്. അന്വേഷണ റിപ്പോർട്ടിൽ എന്തെങ്കിലും തെളിവു ലഭിച്ചതിനെ പറ്റി പരമാർശമില്ല.ആരെയെങ്കിലും സംശയമുണ്ടോയെന്നുമില്ല.മൊഴികളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ട് മാത്രമാണത്.
പാർട്ടിക്കാർക്കു തന്നെ സംശയമുള്ള രണ്ടു പേരുകൾ പ്രചരിക്കുന്നുണ്ടെങ്കിലും അതും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നില്ല.
ഏര്യ കമ്മിറ്റി അംഗം വഴി പുറത്തായെന്ന് പറയപ്പെടുന്ന കത്തിൽ അംഗത്തിനെതിരെ നടപടി വരുമെങ്കിൽ അത് പാർട്ടിക്കും നഗരസഭയ്ക്കും നാണകേടുണ്ടാക്കും. സി.പി.എമ്മിലെ ചേരിപ്പോരിന്റെ അനന്തരഫലമാണ് കത്ത് ചോർച്ച എന്നാണ് പരസ്യമായ രഹസ്യം. ഒരു വ്യക്തിയെ കേന്ദ്രീകരിച്ച് അട്ടിമറി ശ്രമമുണ്ടായി എന്നും വിലയിരുത്തലുണ്ട്.
തുടരന്വേഷണത്തിലും കൺഫ്യൂഷൻ
കത്ത് വിവാദത്തിന്റെ തുടരന്വേഷണം ആർക്കെന്ന ആശയകുഴപ്പവും മാറിയിട്ടില്ല. ലോക്കൽ പൊലീസിന് നൽകാൻ തീരുമാനിച്ചിരുന്നെങ്കിലും അത് പിന്നീട് ഉപേക്ഷിച്ചു. ക്രൈംബ്രാഞ്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകിയത് ലോക്കൽ പൊലീസ് അന്വേഷിക്കുന്നത് വിവാദങ്ങൾക്ക് ഇടയാക്കുമെന്ന കാരണത്താലാണ് അതുപേക്ഷിച്ചത്. സൈബർ സെല്ലിനൊ ക്രൈംബ്രാഞ്ച് സംഘത്തിനുതന്നെയൊ ചുമതല നൽകാനാണ് സാദ്ധ്യത. സൈബർ സെല്ലിന് നൽകിയാൽ കത്തിന്റെ ഉറവിടവും എവിടെ നിന്നാണ് പ്രചരിപ്പിച്ചതെന്നും തെളിയിക്കാനാവും. ക്രൈംബ്രാഞ്ചിനു തുടരന്വേഷണം നൽകിയാലും എഫ്.ഐർ.ആർ രജിസ്റ്റർ ചെയ്ത് സാങ്കേതിക വിദ്യയുടെ സഹായത്തോടെ കത്തിന്റെ ഉറവിടം വേണമെങ്കിൽ കണ്ടെത്താം. സൈബർ സെല്ലിന് ചുരങ്ങിയ ദിവസം കൊണ്ട് കത്തിന്റെ ഉറവിടവും മറ്റും കണ്ടെത്താനാവും. ക്രൈംബ്രാഞ്ചിന് കൂടുതൽ സമയം വേണ്ടിവരും. അങ്ങനെ നീട്ടിക്കൊണ്ടുപോയി പ്രതിഷേധം തണുപ്പിക്കാനാണ് സർക്കാരും പാർട്ടിയും ശ്രമിക്കുന്നതെന്നാണ് വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |