തിരുവനന്തപുരം : പ്രധാനമന്ത്രി ആവാസ് യോജനയിൽ 12,313 വീടുകൾക്ക് കൂടി കേന്ദ്രം അനുമതി നൽകി. സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതിയുമായി യോജിപ്പിച്ചാണ് ആനുകൂല്യം. വീടുകൾ നിർമ്മിക്കാനുള്ള 492.52 കോടിയിൽ 307.83 കോടി സംസ്ഥാനവും 184.69 കോടി കേന്ദ്രവുമാണ് നൽകുന്നത്. ഇതോടെ ലൈഫ് 2020 പട്ടികയിൽ ഉടൻ വീട് ലഭിക്കുന്നവരുടെ എണ്ണം 82,000 ആകും. ഇതോടെ 1,06,000 വീട് എന്ന ഈ വർഷത്തെ ലക്ഷ്യം സർക്കാർ മറികടക്കും.
2017ലെ ലൈഫ് പട്ടികയിലെയും 2019ലെ അധിക പട്ടികയിലെയും ഉൾപ്പെടെ 27,833 പേരാണ് ഈ സാമ്പത്തിക വർഷം വീട് പൂർത്തിയാക്കിയത്. പുറമേ 2017, 2019 പട്ടികയിലെ 29,189 വീടുകളുടെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. സംസ്ഥാനത്ത് 3,14,425 ലൈഫ് വീടുകളാണ് പൂർത്തിയായത്.
ലൈഫ് പദ്ധതിയിൽ 1500കോടി രൂപ തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ ലഭ്യമാക്കിയിരുന്നു. ഇതുവഴി പുതിയ പട്ടികയിലെ 70,000 വീടുകൾ പൂർത്തിയാക്കും. 2020 പട്ടികയിൽ നിന്ന് പട്ടികജാതി, പട്ടികവർഗ, ഫിഷറീസ് വിഭാഗങ്ങളിലെ ഭവനരഹിതരെയും അതിദരിദ്ര സർവേയിൽ കണ്ടെത്തിയ ഭവനരഹിതരെയുമാണ് ആദ്യം പരിഗണിക്കുക. 2017ലെ പട്ടികയിൽ ഇനിയും ഫണ്ട് അഭ്യർത്ഥിച്ചിട്ടില്ലാത്തവർക്ക് പകരം 2020 പട്ടികയിലുള്ളവർക്ക് അവസരം നൽകും. ഓരോ തദ്ദേശ സ്ഥാപനത്തിൽ നിന്നും ഫണ്ട് ചോദിക്കാത്തവരുടെ എണ്ണത്തിന് തുല്യമായ ഗുണഭോക്താക്കളെ പുതിയ പട്ടികയിൽ നിന്ന് തിരഞ്ഞെടുക്കും. ഒരു തദ്ദേശ സ്ഥാപനത്തിലെ ഗുണഭോക്താക്കൾക്ക് മറ്റൊരു തദ്ദേശ സ്ഥാപന പരിധിയിൽ ഭൂമി വാങ്ങാനും വീട് നിർമ്മിക്കാനുമുള്ള തുക ഗുണഭോക്താവിനെ തിരഞ്ഞെടുത്ത തദ്ദേശ സ്ഥാപനം തന്നെ നൽകണമെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
'എല്ലാവർക്കും അടച്ചുറപ്പുള്ള വീട് ഉറപ്പാക്കും.
ഭൂരഹിതരായ ഭവനരഹിതർക്ക് മനസോടിത്തിരി മണ്ണ് പദ്ധതിയിൽ ഭൂമികണ്ടെത്താനുള്ള ഊർജിത ശ്രമം തുടരുകയാണ്.'
-എം.ബി.രാജേഷ്
തദ്ദേശമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |