തിരുവനന്തപുരം: ചക്രവാതച്ചുഴിയും ന്യൂനമർദ്ദങ്ങളും കരയെ ചുഴറ്റിയെറിയുന്ന കൊടുങ്കാറ്റുകളും നേരത്തെ അറിയാൻ സാധിക്കുന്ന അത്യാധുനിക സജ്ജീകരണളുള്ള ഇന്ത്യയുടെ പുതിയ സമുദ്രനിരീക്ഷണ ഉപഗ്രഹം ഓഷ്യൻസാറ്റ് 3 ശ്രീഹരിക്കോട്ടയിൽ നിന്ന് 26ന് വിക്ഷേപിക്കും. പി.എസ്.എൽ.വി റോക്കറ്റിന്റെ സി.54 ദൗത്യമാണിത്. രാവിലെ 11.30ന് ഒന്നാം വിക്ഷേപണത്തറയിൽ നിന്നുള്ള ദൗത്യത്തിൽ ഓഷ്യൻ സാറ്റിനൊപ്പം ബഹിരാകാശയാത്രയ്ക്ക് ഭൂട്ടാൻ, അമേരിക്ക എന്നീ രാജ്യങ്ങളിലിൽ നിന്നുള്ള അഞ്ച് ഉപഗ്രഹങ്ങൾ ഉൾപ്പെടെ എട്ട് ഉപഗ്രഹങ്ങളുമുണ്ട്.
ഇന്ത്യയ്ക്ക് ചുറ്റുമുളള കടലിനെ വിപുലമായി നിരീക്ഷിക്കുന്ന ഉപഗ്രഹത്തിന്റെ പ്രധാനപണി കാലാവസ്ഥയും പരിസ്ഥിതി സംരക്ഷണവുമാണ്. ഇതിനായി കടലിന്റെ നിറം മാറ്റം സൂഷ്മമായി അറിയാനുള്ള 13ബാൻഡ് ഒ.സി.എം, കാറ്റിന്റെ ചെറിയ മാറ്റങ്ങൾ പോലും ഒപ്പിയെടുക്കാനാകുന്ന കുബാൻഡ് സ്‌കാറ്റ്, കടലിന്റെ ഉപരിതലത്തിലെ താപവ്യതിയാനങ്ങൾ മനസിലാക്കാൻ കഴിയുന്ന 2 ബാൻഡ് എസ്.എസ്.ടി.എം തുടങ്ങിയ ഉപകരണങ്ങളും മറ്റ് ഉപഗ്രഹങ്ങളിൽ നിന്നുള്ള വിവരങ്ങളും കിട്ടുന്ന വിവരങ്ങളും ക്രോഡീകരിച്ച് വ്യക്തത വരുത്തി ഡേറ്റാ വിശകലനത്തിന് ഉപയോഗിക്കുന്ന ഫ്രാൻസ് വികസിപ്പിച്ച അർഗോസ് എന്ന ഉപകരണവും മൂന്നാം ഓഷ്യൻസാറ്റിലുണ്ട്.
1999ലാണ് ഇന്ത്യ ആദ്യമായി ഓഷ്യൻസാറ്റ് ഒന്ന് അയച്ചത്. ഇതിന്റെ പത്തുവർഷ കാലാവധി പൂർത്തിയായപ്പോൾ 2009ൽ ഓഷ്യൻസാറ്റ് 2 അയച്ചു. 2014ൽ രണ്ടാമത്തെ ഓഷ്യൻസാറ്റിന്റെ അഞ്ചുവർഷ കാലാവധിയായെങ്കിലും ഓഷ്യൻസാറ്റ് 3 അയയ്ക്കാനായില്ല. ഈ കാലയളവിൽ കാലവാസ്ഥാനിരീക്ഷണത്തിന് മറ്റ് ഭൂനിരീക്ഷണ ഉപഗ്രഹങ്ങളായ കാർട്ടോസാറ്റ്, റിസോഴ്സ്സാറ്റ് എന്നിവയുടെ സേവനം വിനിയോഗിച്ചു. സമുദ്രനിരീക്ഷണം കൂടുതൽ ഗൗരവത്തിലെടുക്കണമെന്ന പുതിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അതിനായി മാത്രം പ്രത്യേക ഉപഗ്രഹം വീണ്ടും അയയ്ക്കുന്നത്.
960കിലോഗ്രാം ഭാരമുള്ള ഓഷ്യൻസാറ്റ് 3ന് 1360വാട്ട് വൈദ്യുതി ശേഷിയുണ്ട്. ഭൂമിയിൽ നിന്ന് 723കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് ഇത് വിക്ഷേപിക്കുക. 2030വരെയാണ് കാലാവധി. ഭൂട്ടാൻ സർക്കാരിന്റെ ഭൂട്ടാൻ സാറ്റ്, പിക്‌സൽ ഇന്ത്യയുടെ ആനന്ദ് ഉപഗ്രഹം, ധ്രുവ സ്‌പെയ്സിന്റെ തൈബോൾട്ട് ഒന്ന്, തൈബോൾട്ട് 2 ഉപഗ്രഹങ്ങൾ, അമേരിക്കയിലെ സ്പെയ്സാറ്റിന്റെ നാല് അസ്ട്രോസാറ്റ് ഉപഗ്രഹങ്ങൾ എന്നിവയാണ് ഓഷ്യൻസാറ്റിനൊപ്പം വിക്ഷേപിക്കുന്നത്. പി.എസ്.എൽ.വി റോക്കറ്റ് ഉപയോഗിച്ചുള്ള ഐ.എസ്.ആർ.ഒ.യുടെ 56-ാമത്തെ വിക്ഷേപണമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |