കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ എറണാകുളത്തെ പ്രത്യേക സി.ബി.ഐ കോടതി ഉത്തരവിട്ടു. വിചാരണ നടപടികൾ ഉടൻ തുടങ്ങുന്ന സാഹചര്യത്തിലാണ് ഉത്തരവ്.
അതേസമയം ,കേസിലെ ഒന്നാം പ്രതിയായ സി.പി.എം നേതാവ് പീതാംബരനെ വിചാരണക്കോടതിയുടെ അറിവില്ലാതെ കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രിയിലേക്ക് മാറ്റിയതിൽ ജയിൽ അധികൃതരെ കോടതി വിമർശിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ മെഡിക്കൽ ബോർഡിന് രൂപം നൽകി പീതാംബരനെ മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാക്കാനും നിർദേശിച്ചു. ന്യൂറോളജി, സർജറി വിദഗ്‌ദ്ധരുൾപ്പെട്ട ബോർഡിനാണ് രൂപം നൽകേണ്ടത്. തടവുകാരുടെ ക്ഷേമം കോടതിയുടെ ഉത്തരവാദിത്വമാണെന്നും സി.ബി.ഐ കോടതി ജഡ്‌ജി കെ. കമനീസ് വ്യക്തമാക്കി. പീതാംബരന് ആയുർവേദ ചികിത്സ നൽകുന്ന കാര്യം കോടതിയെ അറിയിച്ചിരുന്നില്ല. .
രോഗ വിവരങ്ങൾ വ്യക്തമാക്കുന്ന രേഖകൾ കോടതിയിൽ ഹാജരാക്കിയിട്ടുമില്ല. .
പീതാംബരന് ആയുർവേദ ചികിത്സ നൽകുന്ന വിവരം സി.ബി.ഐയാണ് കോടതിയെ അറിയിച്ചത്. തുടർന്ന് ജയിൽ സൂപ്രണ്ട് നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ നേരത്തെ ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് ജയിൽ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് ഹാജരായി മാപ്പപേക്ഷിച്ചു.
കോടതി ഉത്തരവിനെത്തുടർന്നാണ് പ്രതിയെ ജയിലിൽ അടച്ചത്. ആ നിലയ്ക്ക് പ്രതിക്ക് ചികിത്സ നൽകുന്ന കാര്യം കോടതിയെ അറിയിക്കണമായിരുന്നു.. ജയിൽ അധികൃതർ ഹാജരാക്കിയ റിപ്പോർട്ട് ശരിയാണെങ്കിൽ പ്രതിക്ക് ഉചിതമായ ചികിത്സ നൽകാൻ കോടതിക്കാണ് ഉത്തരവാദിത്വമെന്നും അധികൃതരെ ഓർമ്മപ്പെടുത്തി.
2019 ഫെബ്രുവരി 17നാണ് കാസർകോട് പെരിയയിൽ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. സി.പി.എം പ്രാദേശികനേതാവ് പീതാംബരൻ ഉൾപ്പെടെയുള്ള പ്രതികൾ രാഷ്ട്രീയവൈരാഗ്യത്തെത്തുടർന്ന് ഇവരെ കൊലപ്പെടുത്തിയെന്നാണ് കേസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |