നെടുമ്പാശേരി: ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളമായ കൊച്ചി വിമാനത്താവളത്തിലെ (സിയാൽ) ബിസിനസ് ജെറ്റ് ടെർമിനൽ ഡിസംബർ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ സമർപ്പിക്കും. പത്ത് മാസം കൊണ്ട് 30 ലക്ഷം രൂപ ചെലവിലാണ് ടെർമിനലിൽ സൗകര്യങ്ങൾ ഒരുക്കിയത്. ബിസിനസ് ജെറ്റ് സർവീസുകൾ, വിനോദസഞ്ചാരം, ബിസിനസ് സമ്മേളനങ്ങൾ എന്നിവയെ സമന്വയിപ്പിക്കാനുള്ള വേദിയായി ചാർട്ടർ ഗേറ്റ്‌വേ പ്രവർത്തിക്കും. കുറഞ്ഞ ചെലവിൽ ബിസിനസ് ജെറ്റ് യാത്ര സാദ്ധ്യമാക്കുക എന്ന പദ്ധതിയും മുന്നോട്ടുവയ്ക്കുന്നു.
നിലവിൽ സിയാലിൽ ആഭ്യന്തര യാത്രയ്ക്ക് ടെർമിനൽ ഒന്നും രാജ്യാന്തര യാത്രയ്ക്ക് ടെർമിനൽ മൂന്നും പ്രവർത്തിപ്പിക്കുന്നുണ്ട്. രണ്ടാം ടെർമിനലിൽ ബിസിനസ് ജെറ്റ് ടെർമിനൽ പ്രവർത്തനമാരംഭിക്കുന്നതോടെ രാജ്യത്ത് സ്വകാര്യ ജെറ്റ് ടെർമിനലുകൾ പ്രവർത്തിപ്പിക്കുന്ന അഞ്ച് വിമാനത്താവളങ്ങളിലൊന്നായി സിയാൽ മാറും.
സിയാൽ ബിസിനസ് ജെറ്റ് ടെർമിനൽ
40,000 ചതുരശ്രയടി വിസ്തീർണം
സ്വകാര്യ കാർ പാർക്കിംഗ്
ഡ്രൈവ് ഇൻ പോർച്ച്
അഞ്ച് ലോഞ്ചുകൾ
ബിസിനസ് സെന്റർ
ചെക്ക്-ഇൻ, ഇമിഗ്രേഷൻ
കസ്റ്റംസ്, ഹെൽത്ത്, സെക്യൂരിറ്റി സംവിധാനങ്ങൾ
ഡ്യൂട്ടി ഫ്രീ ഷോപ്പ്
ഫോറിൻ എക്‌സ്‌ചേഞ്ച് കൗണ്ടർ
അത്യാധുനിക വീഡിയോ കോൺഫറൻസിംഗ് സംവിധാനം
അതിസുരക്ഷ വേണ്ട വി.ഐ.പികൾക്കായി സേഫ് ഹൗസ്
...................................................
താരതമ്യേന കുറഞ്ഞ ചെലവിൽ ബിസിനസ് ജെറ്റ് യാത്ര ഒരുക്കുക എന്ന ആശയം ഇതിലൂടെ സാക്ഷാത്ക്കരിക്കപ്പെടുകയാണ്. ബിസിനസ് ജെറ്റ് ടെർമിനൽ പരമാവധി ചെലവ് കുറച്ച് പണികഴിപ്പിച്ചിട്ടുള്ളതിനാൽ ചാർട്ടേർഡ് വിമാന യാത്ര ചെലവ് കുറവുള്ളതുമാകും.
എസ്. സുഹാസ്. സിയാൽ മാനേജിംഗ് ഡയറക്ടർ
സിയാലിന്റെ പുതിയ ബിസിനസ് ജെറ്റ് ടെർമിനൽ ഇന്ത്യയുടെ ആദ്യത്തെ ചാർട്ടർ ഗേറ്റ് വേ ആയിരിക്കും. വിനോദ സഞ്ചാരം, അന്താരാഷ്ട്ര ഉച്ചകോടികൾ, ബിസിനസ് കോൺഫറൻസുകൾ, ഉയർന്ന ആസ്തിയുള്ള വ്യക്തികളുടെ യാത്ര എന്നിവയുടെ സമന്വയമാണ് ഉദ്ദേശിക്കുന്നത്. കൊവിഡിനെത്തുടർന്നുണ്ടായ പ്രതിസന്ധികൾക്കിടയിലും അടിസ്ഥാന സൗകര്യവികസന പദ്ധതികൾ പൂർത്തിയാക്കാൻ സിയാലിന് കഴിഞ്ഞിട്ടുണ്ട്. കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവ് പകരുമെന്നും അരിപ്പാറ ജലവൈദ്യുത സ്റ്റേഷനും പയ്യന്നൂർ സൗരോർജ പ്ലാന്റും കഴിഞ്ഞ 12 മാസത്തിനുള്ളിൽ കമ്മിഷൻ ചെയ്യാനായതും വലിയ നേട്ടമാണെന്നും സുഹാസ് പറഞ്ഞു.
.........................................
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |