കൊച്ചി: ശബരിമലയിലെ അപ്പം, അരവണ വിതരണത്തിനുള്ള സൗകര്യങ്ങളെക്കുറിച്ച് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ശബരിമല സ്‌പെഷ്യൽ കമ്മിഷണർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. അരവണ വിതരണത്തിനായി വേണ്ടത്ര കാനുകൾ എത്തിക്കുന്നതിൽ കരാറുകാരൻ വീഴ്‌ചവരുത്തുന്നുവെന്ന സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ടിനെത്തുടർന്നാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
അരവണ വിതരണത്തിന് തടസമുണ്ടാകരുതെന്നും കാനുകൾ എത്തിക്കുന്നതിൽ വീഴ്‌ചവരുത്തിയാൽ കരാറുകാരനെതിരെ നടപടിയെടുക്കാമെന്നും ഹൈക്കോടതി ദേവസ്വംബോർഡിന് നിർദ്ദേശം നൽകി.
50 ലക്ഷം കാനുകൾക്ക് സപ്ളൈ ഓർഡർ നൽകിയെങ്കിലും നവംബർ 18വരെ കരാറുകാരൻ എട്ടുലക്ഷം കാനുകളാണ് ലഭ്യമാക്കിയതെന്ന് ദേവസ്വംബോർഡ് വിശദീകരിച്ചു. നിലവിൽ 15ലക്ഷം കാനുകളിൽ അരവണ സ്റ്റോക്കുണ്ട്. കരാറുകാരന് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും ബോർഡ് വിശദീകരിച്ചു. വിഷയം നവംബർ 24ന് വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |