കൊച്ചി: മോഡലിനെ ഓടിക്കൊണ്ടിരുന്ന കാറിൽ കൂട്ടമാനഭംഗത്തിനിരയാക്കിയെന്ന കേസിൽ അറസ്റ്റിലായ നാലു പ്രതികളെയും അഞ്ചുദിവസത്തേക്ക് ചോദ്യം ചെയ്യാൻ കോടതി പൊലീസ് കസ്റ്റഡിയിൽവിട്ടു. രാജസ്ഥാൻ സ്വദേശി ഡോളി എന്ന ഡിംപിൾ ലാംബ (21), കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക് സുധാകരൻ (26), നിധിൻ മേഘനാഥൻ (35), ടി.ആർ. സുദീപ് (34) എന്നിവരെയാണ് എറണാകുളം ജുഡിഷ്യൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേട്ട് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
പ്രതികളെ ഏഴുദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ടാണ് പൊലീസ് അപേക്ഷ നൽകിയത്. പ്രതികളുമായി എട്ടിടങ്ങളിൽ തെളിവെടുപ്പ് നടത്താനുണ്ടെന്നും കൊടുങ്ങല്ലൂർ സ്വദേശികളായ പ്രതികൾക്കെതിരെ വേറെയും കേസുകൾ നിലവിലുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. നവംബർ 17ന് രാത്രിയാണ് സംഭവം നടന്നത്. എറണാകുളത്തെ ഒരു ബാറിൽ ഡിംപിളിനൊപ്പം മദ്യപിക്കാനെത്തിയ കാസർകോട് സ്വദേശിനിയായ മോഡൽ മദ്യപാനത്തെത്തുടർന്ന് അബോധാവസ്ഥയിലായി. കുഴഞ്ഞുവീണ മോഡലിനെ കാക്കനാട്ടുള്ള താമസസ്ഥലത്ത് എത്തിക്കാമെന്നു പറഞ്ഞാണ് പ്രതികൾ കാറിൽക്കയറ്റി കൊണ്ടുപോയത്. ബാറിലെ പാർക്കിംഗ് ഏരിയയിൽവച്ചും യാത്രയ്ക്കിടയിലും പ്രതികൾ ഇരയെ ക്രൂരമായി പീഡിപ്പിച്ചെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. ബാറിൽവച്ച് ഡിംപിൾ മദ്യംനൽകി ഇരയെ അബോധാവസ്ഥയിലാക്കിയെന്നും ഡിംപിളിന്റെ അറിവോടെയാണ് പ്രതികൾ യുവതിയെ ആക്രമിച്ചതെന്നും പ്രോസിക്യൂഷൻ വിശദീകരിച്ചു.
ഡിംപിൾ അന്യസംസ്ഥാനങ്ങളിൽനിന്ന് പെൺകുട്ടികളെ കേരളത്തിലെത്തിച്ച് പെൺവാണിഭം നടത്തുന്നുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്നാണ് ഇവരെ കൂടുതൽ ചോദ്യംചെയ്യാൻ അഞ്ചുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
ആളൂരിനും അഫ്‌സലിനും കോടതിയുടെ താക്കീത്
പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് നൽകിയ അപേക്ഷ പരിഗണിച്ച കോടതിയിൽ ഇന്നലെ ഉച്ചയോടെ അരങ്ങേറിയത് നാടകീയരംഗങ്ങൾ. കേസെടുത്തപ്പോൾ ഡിംപിളിനുവേണ്ടി അഡ്വ. ബി.എ. ആളൂരും അഡ്വ. അഫ്‌സലും ഒരേസമയം കോടതിയിൽ ഹാജരായി. ഇരുവരും ഡിംപിളിന്റെ അഭിഭാഷകനാണെന്ന അവകാശവാദമുന്നയിച്ചു. തുടർന്ന് ആളൂരും അഫ്‌സലും തമ്മിൽ വാക്കുതർക്കമായി. അഫ്‌സലിനോട് ഒരുഘട്ടത്തിൽ കോടതിയിൽനിന്ന് ഇറങ്ങിപ്പോകാൻ ആളൂർ ശബ്ദമുയർത്തി പറഞ്ഞു. ഈ ഘട്ടത്തിൽ മജിസ്ട്രേട്ട് ഇടപെട്ടു. ഇങ്ങനെ ബഹളംവയ്ക്കാൻ ഇതു ചന്തയല്ല. കോടതിയാണ്. അക്കാര്യം ഓർമ്മവേണമെന്നു താക്കീതും നൽകി. തുടർന്ന് അഡ്വ. അഫ്‌സലാണ് തനിക്കുവേണ്ടി ഹാജരാകുന്നതെന്നും അദ്ദേഹത്തിനാണ് വക്കാലത്ത് നൽകിയതെന്നും ഡിംപിൾ കോടതിയിൽ അറിയിച്ചു. ഇതോടെ അഡ്വ. ആളൂരിന് പിൻവാങ്ങേണ്ടിവന്നു.
തെളിവെടുപ്പ് ഇന്നു മുതൽ
പ്രതികളുമായി ഇന്ന് തെളിവെടുപ്പ് തുടങ്ങുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എ.സി.പി കെ.രാജ്കുമാർ പറഞ്ഞു. ഒന്നാംപ്രതിയായ വിവേക് ഗൾഫിൽ അഞ്ചുവർഷം ജോലിചെയ്തശേഷം മടങ്ങിയെത്തിയ ആളാണ്. നിധിൻ 2017ൽ പണംതട്ടാൻ ശ്രമിച്ചതിന് കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലെ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. നിരോധിച്ച നോട്ട് മാറ്റിക്കൊടുക്കാമെന്ന് പറഞ്ഞ് ഒരാളെ തടവിലാക്കിയ കേസാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |