തിരുവല്ല: നഗരത്തിലെ കുരിശുകവലയിൽ ലഹരിയ്ക്കടിമകളായി അരമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും തടയാനെത്തിയ പൊലീസുകാരെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് യുവാക്കൾ പിടിയിലായി. തിരുവല്ല തിരുമൂലപുരം അനന്തുഭവനിൽ അനന്തു (27), കോഴഞ്ചേരി കീഴയാറ പുത്തൻപാറ വീട്ടിൽ പി.എസ്. ജിഷ്ണു (28) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. കുരിശുകവലയിലെ പെട്രോൾ പമ്പിന് സമീപം ചൊവ്വാഴ്ച രാത്രി 10.30നാണ് സംഭവം. ബൈക്കിൽ പെട്രോൾ പമ്പിലെത്തിയ പ്രതികൾ ഇവിടെയുണ്ടായിരുന്ന കാറിന് കുറുകെ ബൈക്ക് വച്ചു. ബൈക്ക് മാറ്റാൻ ആവശ്യപ്പെട്ട കാർ ഡ്രൈവറെ ഇരുവരും ചേർന്ന് മർദ്ദിക്കുകയും കാറിന്റെ ഇടതുവശത്തെ ചില്ല് അടിച്ചു തകർക്കുകയും ചെയ്തു. പമ്പ് ജീവനക്കാരും വഴിയാത്രക്കാരും ചേർന്ന് ഇത് തടയാൻ ശ്രമിച്ചതോടെ പ്രതികൾ അവർക്ക് നേരേ തിരിഞ്ഞു. സംഭവമറിഞ്ഞ് തിരുവല്ല നഗരത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രണ്ട് പൊലീസുകാർ സ്ഥലത്തെത്തിയെങ്കിലും ഇവർക്ക് നേരെയും പ്രതികൾ ആക്രമണത്തിന് മുതിർന്നു. തുടർന്ന് തിരുവല്ല സ്റ്റേഷനിൽ നിന്നും കൂടുതൽ പൊലീസെത്തി പ്രതികളെ അറസ്റ്റുചെയ്യുകയായിരുന്നു. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |