തിരുവനന്തപുരം: റേഷൻ വ്യാപാരികൾക്ക് പ്രതിമാസം ലഭിക്കേണ്ട കമ്മിഷൻ അതത് മാസം പൂർണ്ണമായും നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഇന്നലെ നടത്തിയ ചർച്ചയിൽ മന്ത്രി ജി.ആർ. അനിൽ അറിയിച്ചെങ്കിലും നാളെ മുതൽ നടത്താനിരിക്കുന്ന കടകളടച്ചുള്ള സമരത്തിൽ നിന്ന് പിന്മാറണോ എന്ന കാര്യത്തിൽ സംയുക്ത സമരസമിതി തീരുമാനമെടുത്തില്ല. ഇതിനായി ഇന്ന് യോഗം ചേരും. ഒക്ടോബർ മാസത്തെ വേതനം എപ്പോൾ നൽകുമെന്ന കാര്യത്തിൽ വ്യക്തമായ മറുപടി മന്ത്രി നൽകിയില്ലെന്നും ആവശ്യമായ ഫണ്ട് അനുവദിച്ചുകൊണ്ടുള്ള രേഖമൂലമുള്ള ഉറപ്പ് നൽകണമെന്നും സമര സമിതി നേതാവ് മുഹമ്മദാലി പറഞ്ഞു.
റേഷൻ കമ്മിഷൻ വെട്ടിക്കുറച്ച നടപടിയിൽ പ്രതിഷേധിച്ച് സമരം പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു മന്ത്രി സംഘടനാ നേതാക്കളുമായി ചർച്ച നടത്തിയത്. ഒക്ടോബർ മാസത്തെ കമ്മിഷൻ വെട്ടിക്കുറിച്ച ഉത്തരവ് നടപ്പാക്കരുതെന്ന സംഘടനാ നേതാക്കളുടെ ആവശ്യം മന്ത്രി അംഗീകരിച്ചു. ഫണ്ടിന്റെ അപര്യാപ്തത മൂലമാണ് കമ്മിഷൻ ഭാഗികമായി മാത്രം അനുവദിച്ചത്. ഈ സാമ്പത്തികവർഷം കമ്മിഷൻ ചെലവിനായി 216 കോടിയാണ് വകയിരുത്തിയിരുന്നത്. എന്നാൽ കേന്ദ്രസർക്കാരിന്റെ പി.എം.ജി.കെ.വൈ പദ്ധതിപ്രകാരം അനുവദിച്ചിട്ടുള്ള ഭക്ഷ്യധാന്യങ്ങളുടെ വിതരണ കമ്മിഷനായി നൽകേണ്ടിവരുന്ന തുക ബഡ്ജറ്റ് വകയിരുത്തലിൽ ഉൾപ്പെടുത്തിയിരുന്നില്ല.
ഈ വർഷം ഡിസംബർ വരെ ഈ പദ്ധതി നീട്ടിക്കൊണ്ടുള്ള തീരുമാനം കേന്ദ്രം ആഗസ്റ്റിലാണ് പ്രഖ്യാപിച്ചത്. ഇതിനാലാണ് ഈ ചെലവ് മുൻകൂട്ടി കാണാൻ സംസ്ഥാന സർക്കാരിന് കഴിയാതെ പോയത്. ഒക്ടോബർ മാസത്തിലെ കമ്മിഷൻ പൂർണ്ണമായി നല്കാൻ അധിക തുക ധനവകുപ്പ് അനുവദിക്കണം. ഇതിനുള്ള നിർദ്ദേശം ഭക്ഷ്യ വകുപ്പ് ധനവകുപ്പിന് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വീണ്ടും പറ്റിക്കപ്പെടാൻ തയ്യാറല്ല: സമരസമിതി
സെർവർ പ്രശ്നം പരിഹരിക്കുന്നതിനായി വിവിധ ജില്ലകളിലെ റേഷൻ കടകൾ ഇടവിട്ട് പ്രവർത്തിപ്പിക്കുന്നതിനെക്കുറിച്ച് മാത്രമാണ് ചർച്ചയിൽ തീരുമാനമായതെന്ന് സമര സമിതി നേതാക്കൾ അറിയിച്ചു. കമ്മിഷൻ സംബന്ധിച്ച് രേഖാമൂലമുള്ള ഉറപ്പ് കിട്ടിയാലേ സമരത്തിൽ നിന്നും പിന്മാറൂ. വീണ്ടും പറ്റിക്കപ്പെടാൻ തയ്യാറല്ലെന്നും അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |