നേപ്പാളിലെ കോദാരിയിൽ സൗഹൃദപ്പാലത്തിൽ നിന്ന് കൈലാസയാത്രികനായ ചന്ദ്രശേഖരൻ സഹയാത്രികനായ രമേശിനോട് പല വിഷയങ്ങളും സംസാരിച്ചു. സൗഹൃദപ്പാലം കടന്ന് ചൈനീസ് അധികൃതരുടെ അനുമതി കിട്ടിയശേഷം വേണം കൈലാസയാത്ര തുടരാൻ. ചൈനയും ടിബറ്റും സ്പർശിച്ചു പാലത്തിനടിയിലൂടെ പുഞ്ചിരിച്ചൊഴുകുന്ന കോശിനദി. ഗാന്ധിസവും കമ്മ്യൂണിസവും ആത്മീയതയുമൊക്കെ ഇരുവരും സംസാരിച്ചു. കമ്മ്യൂണിസവും ആത്മീയതയും മനുഷ്യസ്നേഹത്തിലധിഷ്ഠിതമാണെന്ന പക്ഷക്കാരനാണ് ഇടതുപക്ഷ ചിന്തകനും എഴുത്തുകാരനുമായ രമേശ്. എ.കെ.ജിയുടെ നാട്ടുകാരനാണെന്നറിഞ്ഞപ്പോൾ എ. കെ.ജിക്ക് പാവങ്ങളോടുള്ള അമിത സ്നേഹവും ആത്മീയചാര്യന്മാരോടുള്ള ബഹുമാനവും കലർന്ന ഒരു അനുഭവം ചന്ദ്രശേഖരൻ ഓർമ്മിച്ചു. പത്തെഴുപത് വർഷങ്ങൾക്കുമുമ്പാണ്. ചന്ദ്രശേഖരൻ അന്ന് കാലടിയിൽ ആഗമാനന്ദ സ്വാമിയെ കാണാനെത്തിയ പത്തുവയസുകാരൻ. കാലടി ശ്രീശങ്കര കോളേജിൽ വച്ചായിരുന്നു കിസാൻസഭയുടെ സമ്മേളനം. അതിൽ പങ്കെടുത്തു മടങ്ങവേ ഒരു കാറിൽ എ.കെ.ജി ആഗമാനന്ദസ്വാമിയെ കാണാനെത്തി. മന്ത്രി കെ.ആർ. ഗൗരിഅമ്മയുമുണ്ട്. കർഷക ക്ഷേമത്തിനുവേണ്ടി കിസാൻസഭ ആസൂത്രണം ചെയ്യുന്ന പ്രവർത്തനങ്ങൾ എ.കെ.ജി സൂചിപ്പിച്ചു. പാവങ്ങളുടെ ക്ഷേമത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ശ്രീനാരായണഗുരുവിന്റെ പുണ്യജന്മവും തന്റെ കർമ്മമേഖലയും ആഗമാനന്ദസ്വാമി എ.കെ.ജിയോട് പറയുന്നുണ്ടായിരുന്നു. വിപ്ളവചിന്തകളും ആദർശങ്ങളും തലയ്ക്കുപിടിച്ച ഗൗരിഅമ്മ അല്പം അതിശയത്തോടെ ഇരുവരുടെയും സംഭാഷണം ശ്രദ്ധിച്ചു. എ.കെ.ജിയുടെ സ്നേഹവും ഗൗരിഅമ്മയുടെ തലയെടുപ്പും ചന്ദ്രശേഖരൻ മനസിൽ ആവാഹിച്ചു. നമ്മെപ്പോലെ പാവങ്ങളെ സഹായിക്കുന്ന സന്യാസിശ്രേഷ്ഠരും ഉണ്ട്. ലക്ഷ്യം ഒന്നു തന്നെ. രണ്ടുവഴിയെന്നേയുള്ളൂ. എ.കെ.ജി ഗൗരിഅമ്മയെ നോക്കി പറഞ്ഞു. പോകാൻ സമയം കാറിന്റെ പാതി തുറന്ന ഡോറിൽ പിടിച്ചുകൊണ്ട് എ.കെ.ജി ആഗമാനന്ദസ്വാമിയോട് പറഞ്ഞു: ശരീരവും സമയവും നോക്കാതെ അക്ഷീണം അലയുന്നതിനിടയിൽ വിശ്രമിക്കാനും സമയം കണ്ടെത്തണം. ഒരു പുഞ്ചിരിയായിരുന്നു ആഗമാനന്ദസ്വാമിയുടെ മറുപടി. കഷ്ടിച്ചു ഒരുവർഷം കൂടിയേ ആഗമാനന്ദസ്വാമി പിന്നീട് ഭൂമിയിലുണ്ടായിരുന്നുള്ളൂ. എ.കെ.ജിയുടെ നാട്ടുകാരനും ആരാധകനുമായ രമേശ് അതുകേട്ട് നെടുവീർപ്പിട്ടു.
എ.കെ.ജിയുടെ മനുഷ്യസ്നേഹമല്ലേ പാളയത്ത് ആശാൻ സ്മാരകത്തിന് സമീപം ബഹുനിലമന്ദിരമായി തലയെടുപ്പോടെ നിൽക്കുന്നത്. ആശാൻ കവിതയിലൂടെ സ്നേഹപതാക പാറിച്ചു. എ.കെ.ജിയാകട്ടെ വിപ്ളവചിന്തകളിലൂടെയും പ്രവർത്തനത്തിലൂടെയും. സ്ഥാനമാന കുത്തൊഴുക്കിലോ ഒന്നും പെട്ടില്ലെങ്കിലും തലമുറകളുടെ മനസിൽ സ്വർണസിംഹാസനത്തിലല്ലേ എ.കെ.ജി വാഴുന്നത്. എന്തൊരു ലാളിത്യം. എന്തൊരു സ്നേഹം. ആ സ്ഥാനം പിന്നീട് വന്ന കമ്മ്യൂണിസ്റ്റ് നേതാക്കളിൽ പലർക്കും സ്വപ്നം കാണാൻ കൂടിയാകില്ല. അത്ര ഉയരത്തിലല്ലേ ആ സ്നേഹപീഠം. ചന്ദ്രശേഖരന്റെ വാക്കുകൾ കേട്ടുനിന്ന രമേശ് പറഞ്ഞു: ആത്മീയ ആചാര്യന്മാർക്കിടയിലും ശ്രീനാരായണ ഗുരുവിന്റെയും ആഗമാനന്ദസ്വാമിയുടെയും മറ്റും സിംഹാസനങ്ങൾ എത്ര അപ്രാപ്യമായ ഉയരത്തിലാണ്. കോശി നദിയിൽ മുങ്ങിവരുന്ന ശീതക്കാറ്റ് സൗഹൃദപ്പാലം കടന്ന് ടിബറ്റിലേക്ക് വീശിക്കൊണ്ടിരുന്നു. ശിവപഞ്ചാക്ഷരി ജപിക്കുന്നതിനിടയിൽ ചന്ദ്രശേഖരൻ ഒരു കാര്യം കൂടി വെളിപ്പെടുത്തി. ഇപ്പോഴും ബസിൽ എ.കെ.ജി സ്മാരകത്തിന് മുന്നിലൂടെ കടന്നുപോകുമ്പോൾ എ.കെ.ജിയുടെ സ്നേഹവും ആ മുഖവും ചിന്തിച്ചു വണങ്ങിപ്പോകും.
ഫോൺ: 9946108220
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |