ന്യൂഡൽഹി:ജി.എസ്.ടി വരുമാനം സംസ്ഥാനങ്ങൾക്ക് അനുകൂലമായി 60 - 40 അനുപാതത്തിൽ വീതിക്കണമെന്ന് 2023ലെ ബഡ്‌ജറ്റിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ വിളിച്ച സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തിൽ കേരളം ആവശ്യപ്പെട്ടു. സെസ്, സർചാർജ്ജ് എന്നിവ മൂലമുള്ള വരുമാന നഷ്‌ടം നികത്തണമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ബി.ജെ.പി സംസ്ഥാനങ്ങൾ അടക്കം പിന്തുണച്ചു.
അതിവേഗ യാത്രാ സൗകര്യത്തിന് വന്ദേഭാരത് ട്രെയിനും കേരളം ആവശ്യപ്പെട്ടു. കെ റെയിലിന് അനുമതി വേണമെന്ന ആവശ്യവും ആവർത്തിച്ചു.
നിലവിൽ 50 - 50 അനുപാതത്തിലാണ് ജി.എസ്.ടി വരുമാനം പങ്കിടുന്നത്. 15-ാം ധനകാര്യ കമ്മിഷൻ റിപ്പോർട്ട് പ്രകാരം വരുമാനത്തിന്റെ 62. 7 ശതമാനവും കേന്ദ്രത്തിന് ലഭിക്കുമ്പോൾ ചെലവിന്റെ 62. 4 ശതമാനവും സംസ്ഥാനങ്ങളുടെ ചുമലിലാണെന്നും ബാലഗോപാൽ ചൂണ്ടിക്കാട്ടി. നികുതി വരുമാനത്തിൽ സെസും സർചാർജും 10 മുതൽ 20 ശതമാനം വരെ ഉയർന്നത് സംസ്ഥാനങ്ങളുടെ വിഹിതത്തെ ബാധിച്ചു. ഇവ ഒഴിവാക്കുകയോ, വരുമാനം പങ്കിടുകയോ വേണം. നികുതി വരുമാനത്തിന്റെ 41 ശതമാനം സംസ്ഥാനങ്ങളുമായി പങ്കിടണമെന്നാണ് ധനകാര്യകമ്മിഷൻ ശുപാർശ. നിലവിൽ 30ശതമാനം മാത്രം.
വായ്‌പാ നിയന്ത്രണങ്ങളും ചെലവുകളും കാരണം റവന്യൂ വരുമാനം കൊവിഡിന് മുൻപുള്ള നിലയിലാവാൻ വൈകും. ഇതുപരിഗണിച്ച് ജി.എസ്.ടി നഷ്‌ട പരിഹാര കാലയളവ് അഞ്ചു വർഷത്തേക്ക് നീട്ടണം. ആഡംബര വസ്‌തുക്കളുടെ ജി.എസ്.ടി 16ൽ നിന്ന് 11 ശതമാനമായി കുറഞ്ഞത് വരുമാനം കുറച്ചു.
കേന്ദ്ര പദ്ധതികളുടെ മുടക്കുമുതൽ 75:25ൽ നിന്ന് 60: 40 ആയി കുറച്ചത് സംസ്ഥാനങ്ങൾക്ക് അധിക ബാദ്ധ്യതയായി. കേരളത്തിലെ സാഹചര്യങ്ങൾ അനുസരിച്ച് പദ്ധതികൾ അനുവദിക്കണം. കൊവിഡ് സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധി നേരിടാൻ കൂടുതൽ ഫണ്ട് വേണം. അതിനാൽ 2023-24, 2024-25 വർഷങ്ങളിൽ കടമെടുപ്പ് പരിധി നാലു ശതമാനമായി നിലനിറുത്തണം.
പത്താം ധനകാര്യ കമ്മിഷന്റെ കാലത്ത് 3. 875 ശതമാനമായിരുന്ന നികുതി വിഹിതം 15-ാം ധനകാര്യ കമ്മിഷൻ വന്നപ്പോൾ 1. 925 ശതമാനമായി താണു. അടുത്ത രണ്ടു വർഷം കേരളത്തിന് 32,000 കോടി രൂപയോളം വരുമാന നഷ്‌ടമുണ്ടാകുമെന്നും ബാലഗോപാൽ ചൂണ്ടിക്കാട്ടി.
എയിംസ് ഉൾപ്പെടെ
ആവശ്യപ്പെട്ടു
എയിംസ് അനുവദിക്കണമെന്നുൾപ്പെടെ ആവശ്യങ്ങളും ഉന്നയിച്ചു
ഓവർഡ്രാഫ്‌റ്റ് പരിധി പരിഷ്‌ക്കരിക്കാൻ വിദഗ്‌ധ സമിതി വേണം
കിഫ്‌ബിക്കും കെ.എസ്.എസ്.പി.എല്ലിനുമുള്ള ഗാരണ്ടി കടമെടുപ്പിന് തുല്യമാക്കരുത്
കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഒാഫ് കോൾ അംഗീകാരം വേണം
ഉയർന്ന സാങ്കേതിക വിദ്യ വേണ്ട യൂണിറ്റുകൾക്ക് ധനസഹായം
വിദേശത്ത് നിന്നു തിരിച്ചെത്തുന്നവർക്ക് പ്രത്യേക പാക്കേജ്
കശുവണ്ടി, കൈത്തറി തുടങ്ങിയ മേഖലകൾക്ക് പ്രത്യേക പദ്ധതികൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |