മൂന്നാർ: മൂന്നാറിന് സമീപമുള്ള ആനസവാരി കേന്ദ്രത്തിൽ തർക്കത്തെ തുടർന്ന് ഒന്നാം പാപ്പാൻ കുത്തേറ്റ് മരിച്ചു, രണ്ടാം പാപ്പാൻ പിടിയിലായി . തൃശൂർ പെരുവള്ളൂർ വടയിരി വീട്ടിൽ വി. വിമൽ(31) ആണ് മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് തൃശൂർ പ്ലാക്കൽ സ്വദേശി മണികണ്ഠനെ(21) മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ ഏഴ് മണിയോടെ കൊരണ്ടിക്കാടുള്ള കാർമലഗിരി ആനസവാരി കേന്ദ്രത്തിലാണ് സംഭവം. ആന പാപ്പാൻ സ്ഥാനത്തെ ചൊല്ലി വിമലും മണികണ്ഠനും തമ്മിലുണ്ടായ വാക്ക് തർക്കവും വൈരാഗ്യവുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം. നേരത്തെ ഈ ആനസവാരി കേന്ദ്രം പൂട്ടാൻ ജില്ലാ കളക്ടർ ഉത്തരവ് നൽകിയിരുന്നു.
ഇന്നലെ രാവിലെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് മണികണ്ഠൻ വിമലിനെ ആക്രമിക്കുകയായിരുന്നുണ്ണെന്ന് പറയുന്നു. കഴുത്തിന് കുത്തേറ്റ വിമൽ ഓടി ആന സവാരി കേന്ദ്രത്തിന്റെ ഓഫീസിന് മുന്നിലെത്തി വീഴുകയായിരുന്നു. ഉടനെ വിമലിനെ മൂന്നാറിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഒരു വർഷം മുമ്പായിരുന്നു വിമൽ പാപ്പാനായി ആനസവാരി കേന്ദ്രത്തിൽ എത്തിയത്. മൂന്ന് മാസം മുമ്പ് മണികണ്ഠനുമെത്തി.. മണികണ്ഠനെതിരെ വിവിധ സ്റ്റേഷനുകളിലായി ഏഴോളം കേസുകൾ ഉള്ളതായാണ് വിവരം. ഇരുവരും അവിവാഹിതരാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |