തിരുവനന്തപുരം: കുട്ടികളെ ഉൾപ്പെടെ ലഹരിക്ക് അടിമകളാക്കുന്ന മാഫിയകളെ പൂട്ടാൻ അതിശക്തമായ നടപടികളുമായി സർക്കാർ. ലഹരിക്കടത്ത് ആവർത്തിക്കുന്നവരെ രണ്ടുവർഷം വരെ കരുതൽ തടങ്കലിലാക്കുക, ലഹരിമരുന്ന് വ്യാപാരത്തിലൂടെ ആർജ്ജിച്ച സ്വത്തുക്കൾ കണ്ടുകെട്ടുക, ജയിലിൽ നിന്നിറങ്ങി വീണ്ടും കടത്തുന്നവർക്ക് ഇരട്ടി ശിക്ഷ, പ്രതികൾക്ക് ജാമ്യം കിട്ടാൻ ബോണ്ട് തുടങ്ങിയ നടപടികളാണ് സ്വീകരിക്കുന്നത്. ലഹരിയുടെ മൊത്തവിതരണക്കാരായ നൈജീരിയക്കാരെ ബംഗളുരുവിൽ നിന്ന് പിടികൂടാനുമായി. 'കേരളകൗമുദി' പ്രസിദ്ധീകരിച്ച മക്കളേ മയങ്ങല്ലേ' എന്ന പരമ്പരയെത്തുടർന്നാണ് നടപടികൾ ശക്തമാക്കിയത്.
പ്രിവെൻഷൻ ഒഫ് ഇല്ലിസിറ്റ് ട്രാഫിക് ഇൻ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസ് ആക്ട് പ്രകാരം സ്ഥിരം കുറ്റവാളികളെ രണ്ടുവർഷം വിചാരണയില്ലാതെ കരുതൽ തടങ്കലിലാക്കാം. ഇതിനായി 162പേരുടെ പട്ടിക പൊലീസ് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി.
കോട്ടയം, കൊല്ലം, എറണാകുളം,ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളിൽ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി. എറണാകുളത്ത് 65പേരുടെ കൂടി സ്വത്തുക്കൾ ഉടൻ കണ്ടുകെട്ടും. അറസ്റ്റ് തീയതിക്ക് ആറു വർഷം മുമ്പുവരെ വാങ്ങിയ സ്വത്തുവകകൾ കണ്ടുകെട്ടാൻ പൊലീസിന് അധികാരമുണ്ട്. ഇത് ഫലപ്രദമായി ഉപയോഗിക്കണമെന്ന് ഡി.ജി.പി അനിൽകാന്ത് നിർദ്ദേശിച്ചു. ജയിൽശിക്ഷയ്ക്ക് ശേഷം പുറത്തിറങ്ങി മയക്കുമരുന്നിടപാടുകൾ തുടരുന്നവരെ പിടികൂടി ഇരട്ടി ശിക്ഷ നൽകാൻ കോടതിയിൽ റിപ്പോർട്ട് നൽകും.
വധശിക്ഷ വരെ
#പിടിച്ചെടുക്കുന്ന മയക്കു മരുന്നിന്റെ അളവ് അനുസരിച്ച് വധശിക്ഷവരെ കിട്ടാം
#കഞ്ചാവ് ചെടി വളർത്തിയാൽ 10വർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും
#ചെറിയ അളവ് കഞ്ചാവ് പിടിച്ചാൽ ഒരുവർഷം കഠിനതടവും 10,000രൂപ പിഴയും
#കൂടിയ അളവിന് 10വർഷം തടവ്. വൻതോതിലായാൽ 20വർഷം തടവും 2ലക്ഷം പിഴയും
1681
സ്ഥിരമായി ലഹരി കടത്തുന്നവർ
465
പേർ കണ്ണൂരിൽ നിന്ന്
''ലഹരി ഇടപാടുകാരുടെ അഞ്ചുവർഷത്തെ കേസുകൾ പരിശോധിച്ച് കരുതൽ തടങ്കലിനടക്കം പൊലീസ് നടപടിയെടുക്കുന്നുണ്ട്.
-ഡോ.വി.വേണു,
ആഭ്യന്തര സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |