കോലഞ്ചേരി: ശ്രദ്ധേയ മുന്നേറ്റവുമായി സുഗന്ധവ്യഞ്ജന സംസ്കരണത്തിൽ ആഗോള ഹബ്ബായി കേരളം വളർന്നുവെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. കേന്ദ്ര ഭക്ഷ്യസംസ്കരണ, വ്യവസായ മന്ത്രാലയത്തിന്റെ പിന്തുണയോടെ എറണാകുളം ഐക്കരനാട്ടിൽ സുഗന്ധവ്യഞ്ജന മൂല്യവർദ്ധിത ഉത്പന്നരംഗത്തെ പ്രമുഖരായ സിന്തൈറ്റ് ഗ്രൂപ്പ് ഒരുക്കിയ സി.വി.ജെ അഗ്രോ ക്ളസ്‌റ്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിന്തൈറ്റ് ഗ്രൂപ്പ് സ്ഥാപകൻ സി.വി.ജേക്കബ്ബിന്റെ സ്മരണാർത്ഥമാണ് ഈ കാർഷികോത്പന്ന സംസ്കരണ ക്ളസ്‌റ്ററിന് 'സി.വി.ജെ" എന്നനാമം നൽകിയത്. എം.എസ്.എം.ഇകളും വൻകിട കമ്പനികളും എത്തുന്നതോടെ സി.വി.ജെ ക്ളസ്‌റ്റർ കേരളത്തിന്റെ വ്യാവസായികരംഗത്ത് വലിയ നാഴികക്കല്ലായി മാറുമെന്ന് പി.രാജീവ് പറഞ്ഞു. സുഗന്ധവ്യഞ്ജനങ്ങളിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്‌പന്നങ്ങളുടെയും കാർഷികോത്പന്നങ്ങളുടെയും സംസ്കരണം, ഉത്‌പാദനം, വിപണനം എന്നിവയ്ക്കുള്ള അടിസ്ഥാനസൗകര്യങ്ങളുള്ള ക്ളസ്‌റ്ററിൽ 150 കോടി രൂപയാണ് സിന്തൈറ്റ് നിക്ഷേപിച്ചത്.
500ലേറെ തൊഴിലവസരങ്ങൾ
സി.വി.ജെ അഗ്രോ ക്ളസ്‌റ്ററിൽ ഇതിനകം 500ലേറെ തൊഴിലവസരങ്ങൾ സൃഷ്‌ടിച്ചുവെന്നും 10,000ലേറെ കർഷക കുടുംബങ്ങൾക്ക് പ്രയോജനം ലഭിച്ചുവെന്നും സിന്തൈറ്റ് മാനേജിംഗ് ഡയറക്‌ടർ ഡോ.വിജു ജേക്കബ്ബ്, ജോയിന്റ് മാനേജിംഗ് ഡയറക്‌ടർ അജു ജേക്കബ്ബ് എന്നിവർ വ്യക്തമാക്കി.
സിന്തൈറ്റിന്റെ കേന്ദ്രീകൃത ജോർജ് പോൾ സയൻസ് ആൻഡ് ടെക്‌നോളജി (ജി.പി.എസ്.ടി) ലാബ്, ഭക്ഷണം സംരക്ഷിക്കാനുള്ള സിന്തൈറ്റ് ബയോടെക്, നാല് സിന്തൈറ്റ് - സ്പോൺസേഡ് യൂണിറ്റുകൾ തുടങ്ങിയവയുണ്ട്.
ഓക്‌സ്‌ഫോഡ് മാതൃകയിൽ കുസാറ്റിൽ അക്കാഡമി
20 കോടി രൂപ മുതൽമുടക്കിൽ കൊച്ചി സർവകലാശാലയിൽ (കുസാറ്റ്) ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റി മാതൃകയിൽ ഇൻഡസ്‌ട്രിയിൽ അക്കാഡമിക് ഡിപ്പാർട്ട്‌മെന്റ് സ്ഥാപിക്കാൻ തത്വത്തിൽ ധാരണയായെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. അക്കാഡമിയും ഇൻഡസ്‌ട്രിയും തമ്മിലെ ബന്ധംശക്തമാക്കി വ്യവസായരംഗത്ത് മുതൽക്കൂട്ടാകാൻ സിന്തൈറ്റ് കൈക്കൊള്ളുന്ന ശ്രദ്ധേയ ചുവടുവയ്പ്പാണിതെന്ന് മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |