തിരുവനന്തപുരം: എല്ലാ കോഴ്സിലും തൊഴിൽ, നൈപുണ്യ പരിശീലനം ഉൾപ്പെടുത്തിയാവും സംസ്ഥാന സർവകലാശാലകളിൽ ബിരുദ, ബിരുദാനന്തര സിലബസ് പരിഷ്കരണം. ഉദാഹരണത്തിന് ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥികൾക്ക് രണ്ട് ക്രെഡിറ്റുകൾ സ്പോക്കൺ ഇംഗ്ളീഷ്, ഗ്രാമർ പരിശീലനമായിരിക്കും. പഠിക്കുന്ന കോഴ്സിന്റെ പ്രധാന വിഷയത്തിന് കൂടുതൽ പ്രാധാന്യം നൽകും.
ആധുനിക ശാസ്ത്രശാഖയായ നാനോ ടെക്നോളജി സയൻസ് വിഷയങ്ങളിൽ കൂട്ടിച്ചേർക്കും. പരീക്ഷാരീതിയിലും മാറ്റമുണ്ടാവും. പ്രോബ്ലം സോൾവിംഗ് രീതിയിലാവും ചോദ്യങ്ങൾ.
സയൻസ് ബിരുദാനന്തരബിരുദ കോഴ്സുകളിൽ അവസാന സെമസ്റ്റർ വ്യവസായശാലകളിൽ പരിശീലനം, വിദഗ്ദ്ധരുടെ ക്ളാസ് എന്ന രീതി എം.ജി സർവകലാശാല തുടങ്ങിയിട്ടുണ്ട്. ഇത് എല്ലാ വാഴ്സിറ്റികളിലേക്കും വ്യാപിപ്പിക്കും.
കോഴ്സ് പൂർത്തിയാക്കുമ്പോൾ മുഴുവൻ വൈദഗ്ദ്ധ്യവും കുട്ടിക്ക് ലഭിക്കുന്ന തരത്തിൽ ഔട്ട്കം ബേസ്ഡ് സിലബസാണ് നടപ്പാക്കുക. നിരന്തര മൂല്യനിർണയം സിലബസിന്റെ ഭാഗമായിരിക്കും. അദ്ധ്യാപകർക്കും പരിശീലനം നൽകും. യു.ജി.സിയുടെ മോഡൽ സിലബസിനനുസരിച്ചേ പരിഷ്കരണം നടത്താനാവൂ. 30ശതമാനം പ്രാദേശിക പ്രാധാന്യമുള്ള വിഷയങ്ങൾ ഉൾപ്പെടുത്താൻ യു.ജി.സി അനുവദിച്ചിട്ടുണ്ട്.
അട്ടിമറിക്കപ്പെടരുത്
2018ൽ ഒരുകോടി ചെലവിട്ട് എം.ജി സർവകലാശാല ബിരുദ സിലബസ് പരിഷ്കരിച്ചെങ്കിലും സിൻഡിക്കേറ്റ് അട്ടിമറിച്ചു. പരിഷ്കരണം ഉടൻ വേണ്ടെന്നായിരുന്നു തീരുമാനം. പരീക്ഷാനടത്തിപ്പിനും പഠിപ്പിക്കാനും പ്രയാസമെന്നായിരുന്നു കാരണമായി പറഞ്ഞത്.
സിലബസുകളും പാഠപുസ്തകങ്ങളും തയ്യാറാക്കുക, ചോദ്യപേപ്പർ തയ്യാറാക്കേണ്ടവരുടെ പാനൽ അംഗീകരിക്കുക തുടങ്ങിയ ചുമതലകൾ പഠന ബോർഡുകൾക്കാണ്. രാഷ്ട്രീയത്തിന് അതീതമാവണം ബോർഡ് അംഗങ്ങളുടെ നിയമനം
ആഗോള തൊഴിൽ രംഗത്ത് പിടിച്ചുനിൽക്കണമെങ്കിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം വേണം. സിലബസ് ലോകോത്തരമല്ലെങ്കിൽ കുട്ടികൾക്ക് ഗുണം കിട്ടില്ല.
-പ്രൊഫ സാബു തോമസ്
വി.സി, എം.ജി സർവകലാശാല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |