ശബരിമല : ശബരിമലയിലെ പ്രധാന പ്രസാദമായ അരവണയുടെ വിതരണം പ്രതിസന്ധിയിലേക്ക്. അരവണ പായസം നിറയ്ക്കുന്നതിനുള്ള കണ്ടെയ്നനറുകളുടെ ക്ഷാമമണ് പ്രതിസന്ധിക്ക് കാരണം. കരാർ നൽകിയിരുന്ന സ്വകാര്യ കമ്പനി നേരത്തെ എത്തിച്ചിരുന്ന കണ്ടെയ്നനറുകൾ ഗുണമേൻമ ഇല്ലാത്തത് ആയതിനാൽ പുതിയവ എത്തിക്കാൻ ദേവസ്വം ബോർഡ് നിർദ്ദേശം നൽകുകയായിരുന്നു. ന്യൂഡൽഹി ആസ്ഥാനമായുള്ള കമ്പനിയാണ് അരവണ നിർമ്മാണ കരാർ എടുത്തിട്ടുള്ളത്. ഇവർ എത്തിച്ച കണ്ടെയ്നനറുകളിൽ അരവണ നിറച്ച ശേഷം യന്ത്രത്തിൽ സീൽ ചെയ്യുമ്പോൾ പൊട്ടിപോകുന്നതിനാലാണ് പുതിയത് എത്തിക്കാൻ ദേവസ്വം ബോർഡ് നോട്ടീസ് നൽകിയത്.
വിവാദ കരാർ
തുടർച്ചയായി നടത്തിയ രണ്ട് പരിശോധനകളിലും ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയ കമ്പനിക്ക് വീണ്ടും പരിശോധന നടത്തി കരാർ നൽകിയത് തുടക്കത്തിലേ വിവാദമായിരുന്നു. ആദ്യ പരിശോധനയിൽ തകരാർ കണ്ടെത്തിയ കമ്പനിക്ക് അപാകത പരിഹരിക്കാൻ വീണ്ടും അവസരം നൽകുന്നത് ആദ്യമാണ്.
നിലയ്ക്കലും എരുമേലിയിലും പ്രശ്നം
കഴിഞ്ഞ ദിവസം നിലയ്ക്കൽ മഹാദേവ ക്ഷേത്രത്തിൽ അരവണ നിറച്ച് ഫ്ളിപ്പ് ലിഡ് ഘടിപ്പിച്ചപ്പോൾ കണ്ടെയ്നറുകൾക്ക് തകരാർ സംഭവിച്ചിരുന്നു. തുടർന്ന് 40 പെട്ടി കണ്ടയ്നനറുകൾ മടക്കിനൽകി. അരവണ നിറച്ച ശേഷമാണ് തകരാർ ശ്രദ്ധയിൽപ്പെട്ടത്. എരുമേലി ക്ഷേത്രത്തിൽ ഉപയോഗിക്കുന്ന കണ്ടെയ്നറുകൾക്കും നേരിയ തകരാറുകൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇവ തിരികെ നൽകിയിട്ടില്ല.
വേണ്ടത് ഒന്നര കോടി കണ്ടെയ്നർ
ഒരു വർഷത്തേയ്ക്ക് ഒന്നരക്കോടി കണ്ടെയ്നറുകളാണ് കരാർ പ്രകാരം കമ്പനി എത്തിക്കേണ്ടത്. 50 ലക്ഷം എണ്ണം ആദ്യഘട്ടം എത്തിക്കാൻ ദേവസ്വം ബോർഡ് കമ്പനിക്ക് നോട്ടീസ് നൽകിയിരുന്നു. ഇതുപ്രകാരം 13.42 ലക്ഷം കണ്ടൈനറുകൾ എത്തിക്കുകയും അതിൽ 5,35,700 എണ്ണത്തിൽ അരവണ നിറക്കുകയും ചെയ്തു. ശേഷിക്കുന്ന 8,52,000 എണ്ണം നിലവിൽ സ്‌റ്റോക്ക് ഉണ്ടെങ്കിലും തകരാർ മൂലം ഇവ മാറ്റിവച്ചിരിക്കുകയാണ്. നിലവിൽ കഴിഞ്ഞ വർഷത്തെ കണ്ടെയ്നറുകളിലാണ് അരവണ നിറച്ച് വിതരണം ചെയ്യുന്നത്.
ദിവസേന രണ്ട് ലക്ഷത്തിൽ കൂടുതൽ വില്പന
ദിവസേന രണ്ട് ലക്ഷം മുതൽ മൂന്ന് ലക്ഷം കണ്ടെയ്നർ വരെ അരവണയാണ് വിറ്റുപോകുന്നത്. ഈ കണക്ക് പ്രകാരം ഇനി 25 ദിവസത്തേയ്ക്ക് കൂടി അരവണ നിറയ്ക്കാനുള്ള കണ്ടെയ്നർ മാത്രമാണ് സന്നിധാനത്തുള്ളത്. എന്നാൽ വരുംദിവസങ്ങളിൽ ഭക്തരുടെ എണ്ണം വർദ്ധിച്ചാൽ പ്രതിസന്ധി രൂക്ഷമാകും. വർഷങ്ങൾക്ക് മുമ്പ് കണ്ടെയ്നറുകളുടെ ലഭ്യതക്കുറവിനെ തുടർന്ന് ഭക്തർ കൊണ്ടുന്ന പാത്രങ്ങളിൽ അരവണ അളന്ന് നൽകിയ ചരിത്രവും ശബരിമലയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |