തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തിൽ കേസെടുത്ത് പൊലീസ്. കഴിഞ്ഞ ദിവസം നടന്ന അക്രമസംഭവങ്ങൾക്ക് പിന്നാലെയാണ് നടപടി. നിർമാണം പുനരാരംഭിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമങ്ങൾ പ്രതിഷേധക്കാർ തടഞ്ഞതോടെ വിഴിഞ്ഞത്ത് കനത്ത സംഘർഷം ഉടലെടുക്കുകയായിരുന്നു.പദ്ധതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതാണ് സംഘർഷത്തിൽ കലാശിച്ചത്.
സംഘർഷവുമായി ബന്ധപ്പെട്ട് പത്ത് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിഴിഞ്ഞം സമരസമിതിയ്ക്കെതിരെ വധശ്രമത്തിനും കേസെടുത്തു. സമരസമിതിയ്ക്ക് നേതൃത്വം നൽകുന്ന ഫാ. യൂജിൻ പെരേര അടക്കം വൈദികരെയും കേസിൽ പ്രതികളാക്കിയിട്ടുണ്ട്. തുറമുഖ നിർമാണ അനുകൂല സമിതിയിലെ പ്രവർത്തകന്റെ തല അടിച്ചുപൊട്ടിച്ചതിനാണ് കേസ്. തലയ്ക്ക് പരിക്ക് പറ്റിയയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അനുകൂല സമിതിയ്ക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു. അതേസമയം, കേസിനെ ഭയക്കുന്നില്ലെന്നും നിയമപരമായി നേരിടുമെന്നും ഫാ. യൂജിൻ പെരേര പറഞ്ഞു.
വിഴിഞ്ഞം തുറമുഖ വിരുദ്ധ സമിതി ഹൈക്കോടതിക്ക് നൽകിയ ഉറപ്പ് വിശ്വസിച്ച് നിർമ്മാണ സാധനസാമഗ്രികളുമായി വന്ന വാഹനങ്ങൾ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ തടഞ്ഞ് നാട്ടുകാരെ ആക്രമിച്ചതോടെയാണ് സമരക്കാർക്കെതിരെ സർക്കാർ നിലപാട് കർശനമാക്കിയത്. വിഴിഞ്ഞം തുറമുഖ സമരം തടസപ്പെടുത്തിയതോടെ ഉണ്ടായ നഷ്ടം സമരക്കാരിൽ നിന്നും ഈടാക്കാനാണ് സർക്കാരിന്റെ തീരുമാനം. ഇത് ഹൈക്കോടതിയെ അറിയിക്കും. സമരം മൂലം ഇരുന്നൂറ് കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്.
പദ്ധതി പ്രദേശത്ത് കൂടുതൽ സുരക്ഷ ഒരുക്കുന്നതിനായി പൊലീസ് സാന്നിദ്ധ്യം ശക്തമാക്കാനും സർക്കാർ നടപടി തുടങ്ങി. ഇതിനായി അവധിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരോട് തിരികെ ഡ്യൂട്ടിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ആവശ്യമെങ്കിൽ കേന്ദ്രസേനയുടെ സഹായം തേടാമെന്ന് ഹൈക്കോടതി തന്നെ നേരത്തേ വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തിൽ സമരമുഖത്തേയ്ക്ക് കേന്ദ്രസേന എത്താനും സാദ്ധ്യതയേറെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |