ഏപ്രിൽ-ഒക്‌ടോബർ കയറ്റുമതിയിൽ 4.22% വളർച്ച
ന്യൂഡൽഹി: ലോകത്തിന്റെ മരുന്നുകടയായി ഇന്ത്യ മാറുന്നുവെന്ന് വ്യക്തമാക്കി നടപ്പുവർഷം ഏപ്രിൽ-ഒക്‌ടോബറിൽ ഔഷധ കയറ്റുമതി 4.22 ശതമാനം വളർന്ന് 1,457 കോടി ഡോളറിലെത്തി. നിലവിലെ ട്രെൻഡ് തുടർന്നാൽ നടപ്പുവർഷത്തെ മൊത്തം കയറ്റുമതി 2,700 കോടി ഡോളർ കടക്കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലെ ഫാർമസ്യൂട്ടിക്കൽസ് എക്‌സ്‌പോർട്ട് പ്രമോഷൻ കൗൺസിൽ ഒഫ് ഇന്ത്യ (ഫാമെക്‌സിൽ) ഡയറക്‌ടർ ജനറൽ ഉദയ ഭാസ്‌കർ പറഞ്ഞു. 2021-22ൽ കയറ്റുമതി വരുമാനം 2,462 കോടി ഡോളറായിരുന്നു.
ജൂലായിൽ 0.32 ശതമാനം, ആഗസ്‌റ്റിൽ 5.45 ശതമാനം എന്നിങ്ങനെ നെഗറ്റീവ് വളർച്ച കുറിച്ചശേഷം സെപ്തംബറിൽ പോസിറ്റീവ് 8.47 ശതമാനത്തിലേക്ക് ഔഷധ കയറ്റുമതി കുതിച്ചുകയറിയത് മികച്ച നേട്ടമായി. പക്ഷേ, ഒക്‌ടോബറിൽ വീണ്ടും 5.45 ശതമാനം നഷ്‌ടം നേരിട്ടു. 2021-22ലെ ഏപ്രിൽ-ഒക്‌ടോബറിൽ കയറ്റുമതി 1,398 കോടി ഡോളറായിരുന്നു.
മുഖ്യവിപണികൾ
അമേരിക്ക, കാനഡ, മെക്‌സിക്കോ, യൂറോപ്പ്, ആഫ്രിക്ക എന്നിവയാണ് ഇന്ത്യൻ ഔഷധങ്ങളുടെ മുഖ്യവിപണികൾ. മൊത്തം കയറ്റുമതിയുടെ 67.5 ശതമാനവും ഈ മേഖലകളിലേക്കാണ്.
ടോപ്പ് 5 രാജ്യങ്ങളിൽ ഉൾപ്പെടുന്ന നൈജീരിയിലേക്കുള്ള കയറ്റുമതി കുറഞ്ഞത് കഴിഞ്ഞമാസം തിരിച്ചടിയായി. നൈജീരിയൻ കറൻസിയായ നൈറയുടെ മൂല്യത്തകർച്ചയാണ് കയറ്റുമതിയെ ബാധിച്ചത്.
'ഫാർമ പവർഹൗസ്"
ഔഷധ കയറ്റുമതിയിൽ ഇന്ത്യ വൻകുതിച്ചുചാട്ടമാണ് നടത്തുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.മൻസൂഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്‌തിരുന്നു. 2013 ഏപ്രിൽ-ഒക്‌ടോബറിലെ 38,000 കോടി രൂപയിൽ നിന്ന് നടപ്പുവർഷം സമാനകാലത്ത് കയറ്റുമതി 90,320 കോടി രൂപയായെന്ന് അദ്ദേഹം പറഞ്ഞു; വളർച്ച 137.7 ശതമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |