ന്യൂഡൽഹി: ഡിസംബർ ഒന്നിന് ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഗുജറാത്തിൽ പോരാട്ടം കൊണ്ട് ശ്രദ്ധേയമായ മണ്ഡലങ്ങളിലൊന്നായ വഡ്‌ഗാം നിലനിറുത്താൻ കോൺഗ്രസ് ഇക്കുറി വിയർപ്പൊഴുക്കേണ്ടി വരും. 1995 മുതൽ നാല് തവണ കോൺഗ്രസ് ജയിച്ച മണ്ഡലമാണ് ബനസ്‌കന്ത ജില്ലയിലെ വഡ്ഗാം. സിറ്റിംഗ് എം.എൽ.എയും ദളിത് നേതാവുമായ ജിഗ്‌നേഷ് മേവാനിയാണ് പാർട്ടി സ്ഥാനാർത്ഥി.
നേരത്തെ ബി.ജെ.പിയിൽ നിന്നുള്ള വെല്ലുവിളി മാത്രമായിരുന്നു കോൺഗ്രസ് നേരിട്ടതെങ്കിൽ ഇത്തവണ ചതുഷ്‌കോണ പോരാട്ടമാണ്. മേവാനിക്ക് എതിരാളികളായി ബി.ജെ.പിയുടെ മണിലാൽ വഗേല, ആംആദ്‌മി പാർട്ടി സ്ഥാനാർത്ഥിയും ദളിത് നേതാവുമായ ദൽപത് ഭാട്ടിയ, എ.ഐ.എം.ഐ.എമ്മിന്റെ കൽപേഷ് ഭായ് സുന്ധിയ എന്നിവരുമുണ്ട്.
ദളിത് നേതാവും രാഷ്ട്രീയ ദളിത് അധികാര് മഞ്ചിന്റെ കൺവീനറുമായ ജിഗ്നേഷ് മേവാനി 2017ൽ കോൺഗ്രസ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് മത്സരിച്ച് ജയിച്ചത്. 35 കാരനായ ദളിത് നേതാവ് ഉനയിലെ ദളിത് വിരുദ്ധ അതിക്രമങ്ങൾക്കെതിരെയുള്ള പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചും ദളിതർക്ക് ഭൂമി ആവശ്യപ്പെട്ടുള്ള 'ആസാദി കൂച്ച്" ലോംഗ് മാർച്ച് നടത്തിയും ശ്രദ്ധേയനായ നേതാവാണ്.
എ.ഐ.എം.ഐ.എം പിടിക്കുന്ന വോട്ടുകൾ നിർണായകം
ബി.ജെ.പി സ്ഥാനാർത്ഥിയായ മണിലാൽ വഗേല 2017ൽ ഇദാർ സീറ്റിൽ കോൺഗ്രസ് ബാനറിൽ മത്സരിച്ച് ബി.ജെ.പി സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടയാളാണ്. ഇക്കഴിഞ്ഞ ഏപ്രിലിലാണ് അദ്ദേഹം ബി.ജെ.പിയിൽ ചേർന്നത്. മുസ്ളീം ഭൂരിപക്ഷ മണ്ഡലമായ വഡ്ഗാമിൽ അസദുദ്ദീൻ ഒാവൈസിയുടെ എ.ഐ.എം.ഐ.എം പിടിക്കുന്ന വോട്ടുകൾ നിർണായകമാകും. ജനസംഖ്യയുടെ 25.3 ശതമാനം മുസ്ലീങ്ങളാണ്. വോട്ടർമാരിൽ 16.2 ശതമാനം പട്ടികവർഗ വിഭാഗങ്ങളും 2.5 ശതമാനം പട്ടികജാതിക്കാരുമാണ്. താക്കോർ, ദർബാർ, ചൗധരി സമുദായങ്ങളുടെ വോട്ടുകളും നിർണായകം. ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്‌തയും അക്കാഡമിക് സ്ഥാപനങ്ങളുടെ അഭാവവും തിരഞ്ഞെടുപ്പ് വിഷയമാണ്. വിദഗ്‌ദ്ധ ചികിത്സയ്‌ക്കായി ഇവിടത്തുകാർക്ക് മെഹ്‌സാനയിലോ അഹമ്മദാബാദിലോ പോകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |