ന്യൂൽഡഹി: ഹരിയാനയിൽ 143 പഞ്ചായത്ത് സമിതികളിലേക്കും 22 ജില്ലാ പരിഷത്തുകളിലേക്കും മൂന്ന് ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി, ആംആദ്‌മി പാർട്ടി (എ.എ.പി), ഇന്ത്യൻ നാഷണൽ ലോക്‌ദൾ (ഐ.എൻ.എൽ.ഡി) കക്ഷികൾക്ക് ജയം.
അംബാല, യമുനാനഗർ, ഗുരുഗ്രാം തുടങ്ങി ജില്ലാ പരിഷത്തുകളിലെ 102 സീറ്റുകളിൽ 22ലും ഭരണകക്ഷിയായ ബി.ജെ.പി വിജയിച്ചു. പഞ്ച്‌കുള അടക്കം 10 ജില്ലാ പരിഷത്ത് സീറ്റുകൾ അവർക്ക് നഷ്‌ടമായി. സിർസ, അംബാല, യമുനാനഗർ, ജിന്ദ് ജില്ലകളിലെ 15 ജില്ലാ പരിഷത്ത് സീറ്റുകളിൽ ആംആദ്‌മി പാർട്ടി വിജയിച്ചു. നൂറ് സീറ്റിലാണ് എ.എ.പി മത്സരിച്ചത്
72 സീറ്റിൽ മത്സരിച്ച ഇന്ത്യൻ നാഷണൽ ലോക്ദൾ 14 ഇടത്ത് ജയിച്ചു. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ട് മത്സരിച്ചിരുന്നില്ല. നിരവധി സ്വതന്ത്ര സ്ഥാനാർത്ഥികളും വിജയിച്ചു. ഐ.എൻ.എൽ.ഡി നേതാവ് അഭയ് ചൗട്ടാലയുടെ മകൻ കരൺ ചൗട്ടാല സിർസ ജില്ലാ പരിഷത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു.
അതേസമയം കുരുക്ഷേത്ര ബി.ജെ.പി എം.പി നയാബ് സിംഗ് സൈനിയുടെ ഭാര്യ അംബാല ജില്ലാ പരിഷത്ത് വാർഡ് നമ്പർ 4ൽ സ്വതന്ത്രനോട് പരാജയപ്പെട്ടു. 143 പഞ്ചായത്ത് സമിതികളിലെ 3,081 അംഗങ്ങളിൽ 117 പേർ ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടു. 22 ജില്ലാ പരിഷത്തുകളിലെ 411 അംഗങ്ങൾക്കായാണ് തിരഞ്ഞെടുപ്പ് നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |