ലഖ്നൗ: എലിയെ മുക്കി കൊന്നതിന് യുവാവിനെതിരെ കേസെടുത്ത് പൊലീസ്. ഉത്തർപ്രദേശിലെ ബുദുവാനിലുണ്ടായ സംഭവത്തിൽ എലിയെ കല്ലുകൊണ്ട് കെട്ടിയ ശേഷം അഴുക്കുചാലിൽ മുക്കിക്കൊല്ലുകയായിരുന്നു. മൃഗസ്നേഹിയുടെ പരാതിയിൻമേലാണ് മനോജ് എന്ന ചെറുപ്പക്കാരനെതിരെ മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന വകുപ്പുകൾ ഉൾപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തത്.
മനോജ് എലിയെ മുക്കിക്കൊല്ലുന്നത് തടയാനായി സാമൂഹികപ്രവർത്തകനായ വികേന്ദ്ര ശർമ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്ന് ഫോണിൽ എലിയെ കൊല്ലുന്ന ദൃശ്യങ്ങൾ പകർത്തുകയും ഇതുമായി പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ചെങ്കിലും എലി മൃഗങ്ങളുടെ ഗണത്തിൽ പെടുമോ എന്ന സംശയം നിലനിന്നതിനാൽ മനോജിനെതിരെ മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരമുള്ള കേസ് ചുമാത്താനാകുമോ എന്ന ആശങ്ക പൊലീസ് പ്രകടിപ്പിച്ചിരുന്നു. ജില്ലാ വെറ്റിനറി ഓഫീസർ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയതിന് പിന്നാലെ മനോജിനെതിരെ കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു.
പരാതി പ്രകാരം ചത്ത എലിയെ പ്രദേശത്തെ തന്നെ മൃഗ ആശുപത്രിയിൽ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചെങ്കിലും അവിടെയുളളവർ പരിശോധനയ്ക്ക് വിസമ്മതിച്ചതായാണ് വിവരം. തുടർന്ന് എലിയെ ബറേലിയിലെ ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതായി പൊലീസ് പറഞ്ഞു.