ഒട്ടാവ: കാനഡ പ്രതിഷേധക്കാർക്കൊപ്പമെന്ന് പ്രഖ്യാപിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്രിൻ ട്രൂഡോ. ജനതയെ പ്രതിഷേധിക്കാൻ അനുവദിക്കണമെന്നും പ്രതിഷേധം കനേഡിയന്മാർ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് പ്രതിരോധ നയങ്ങളിലുള്ള അതൃപ്തി പ്രതിഷേധത്തിന് തിരികൊളുത്തി. ഷീ ജിൻപിംഗ് അധികാരമേറ്റതിനു ശേഷമുള്ള ഏറ്റവും വലിയ നിയമ ലംഘനമാണിത്. ഒട്ടാവയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിഷേധിക്കാനും കാഴ്ചപ്പാടുകൾ പങ്കിടാനും ചൈനീസ് ജനതയെ അനുവദിക്കണം.ഞങ്ങൾ മനുഷ്യാവകശങ്ങൾക്കായി നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും നിയമത്തിന്റെ ചട്ടക്കൂടിനുള്ളിൽ നിന്ന് വിനിയോഗിക്കണമെന്ന് ചൈനീസ് വിദേശ കാര്യ മന്ത്രാലയം പറഞ്ഞു.
കാനഡയുടെ തലസ്ഥാനമായ ടൊറന്റോയിലെ ചൈനീസ് കോൺസുലേറ്രിന് പുറത്ത് ചൈനയിലെ പ്രതിഷേധങ്ങൾക്കു പരിഹാരെ കാണണമെന്നാവശ്യപ്പെട്ട് പ്രകടനം നടന്നിരുന്നു. നാല്പതോളം ആളുകൾ ഒത്തുകൂടുകയും സ്വതന്ത്ര ചൈന എന്ന മുദ്രാവാക്യം മുഴക്കുകയും ചെയ്തു. മനുഷ്യാവകാശങ്ങൾക്ക് ചൈനയിൽ വലിയ വെല്ലുവിളിയുയരുന്ന സാഹചര്യമാണിപ്പോൾ എന്ന് അവർ അഭിപ്രായപ്പെട്ടു.
പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി
അതേസമയം കൊവിഡ് കേസുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾക്കെതിരെ ചൈനീസ് ജനത നടത്തിവരുന്ന പ്രതിഷേധ സമരങ്ങൾക്കിടെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ ജനങ്ങളെല്ലാം തെരുവിലിറങ്ങി പ്രതിഷേധിക്കാൻ തുടങ്ങിയതോടെ പ്രതിഷേധം അടിച്ചമർത്താൻ കടുത്ത നടപടികളുമായി ചൈനീസ് ഭരണകൂടവും രംഗത്തിറങ്ങിയിരുന്നു. പ്രധാന നഗരങ്ങളിൽ പൊലീസിനെ വിന്യസിക്കുകയും സമരങ്ങൾ അടിച്ചമർത്താനുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്തു. നിലവിൽ ചൈനയിലെ സ്ഥിതി ശാന്തമാണെങ്കിലും എപ്പോൾ വേണമെങ്കിലും മാറി മറിയാനുള്ള സാദ്ധ്യതയുമുണ്ട്.
നഗരങ്ങളിൽ റോന്തു ചുറ്റുന്ന പൊലീസിനു നേരെ പ്രതിഷേധക്കാർ വസ്തുക്കൾ വലിച്ചെറിയുന്നതും നിരവധി ആളുകളെ കേബിൾ ഉപയോഗിച്ച് കൈ ബന്ധിച്ച് പൊലീസ് കൊണ്ടുപോകുന്നതായുമുള്ള ദൃശ്യങ്ങൾ പുറത്തുവന്നു.
ബെയിജിംഗും ഷാങ്ഹായിയും നഞ്ചിംഗുമടക്കം പ്രധാന നഗരങ്ങളിലെല്ലാം 24 മണിക്കൂറും ഉദ്യോഗസ്ഥരുടെ കാവലുണ്ട്. കൂറ്റൻ ബാരിക്കേഡുകൾ വച്ച് കവചം തീർക്കുകയും നിയന്ത്രണങ്ങൾ കൊണ്ടുവരികയും ചെയ്തു. ജനങ്ങൾ ഒത്തുകൂടുന്ന സാഹചര്യങ്ങൾ ഒഴിവാക്കുകയാണ് ഭരണകൂടത്തിന്റെ ലക്ഷ്യം.
ഇതിനിടെ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവരെ പൊലീസ് സ്റ്രേഷനിലേക്ക് വിളിപ്പിക്കുകയും രേഖകൾ ഹാജരാക്കാനും വിശദീകരണം നൽകാനും ആവശ്യപ്പെടുകയുണ്ടായി. ഹൈസു ജില്ലയിലെ ഹൂജിയാവോ ഗ്രാമത്തിൽ നൂറോളം പൊലീസുകാർ ഒത്തുകൂടുകയും നിരവധി പേരെ അറസ്റ്ര് ചെയ്തതായും പ്രതിഷേധക്കാരിലൊരാൾ അറിയിച്ചു. അതിനിടെ ഏറ്റവും കൂടുതൽ കൊവിഡ് കേസുകളുള്ള ഹൈസു ജില്ലയിൽ നിന്ന് അയൽ ജില്ലയായ ടിയാൻഹെയിലേക്ക് ആളുകൾ പലായനം ചെയ്തു തുടങ്ങി.
കൊവിഡ് കുറയ്ക്കുന്നതിന്റെ ഭാഗമായി ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ചൈനീസ് ജനതയുടെ ജീവിതത്തെയും സാമ്പത്തിക ദൈനംദിന ഇടപെടലുകളെയും ബാധിച്ചതോടെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജനം പ്രതിഷേധവുമായി രംഗത്തെത്തിയത്. നിയന്ത്രണങ്ങൾ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിച്ചതല്ലാതെ കൊവിഡ് കുറയുന്നതിന് കാരണമായില്ലെന്നാണ് ഇവർ പറയുന്നത്. നിയന്ത്രണങ്ങൾ നീക്കണം, പ്രസിഡന്റ് ഷീ ജിൻപിംഗ് രാജി വയ്ക്കണം, ഭരണത്തിൽ നിന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഒഴിയണം എന്നീ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ മുന്നോട്ടു വയ്ക്കുന്നത്. അതേസമയം ചൈനയിൽ കൊവിഡ് കേസുകൾ അനുദിനം വർദ്ധിക്കുകയാണ്. നാല്പതിനായിരത്തിനു മുകളിൽ കേസുകൾ ദിനംപ്രതി രേഖപ്പെടുത്തുന്നുണ്ട്.
ഇ.യു മേധാവി ചൈനയിൽ
പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ യൂറോപ്യൻ യൂണിയൻ മേധാവി ചാൾസ് മൈക്കൾ ഇന്ന്
ബീജിംഗിൽ. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. വിവിധ രാജ്യങ്ങൾ തമ്മിലുള്ള വാണിജ്യ ബന്ധത്തെക്കുറിച്ചും ചർച്ച ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |