കൊച്ചി: ജി.എസ്.ടി സമാഹരണത്തിൽ മുൻമാസങ്ങളിൽ മികച്ച വളർച്ച കാഴ്‌ചവച്ച കേരളം കഴിഞ്ഞമാസം നേരിട്ടത് നഷ്‌ടം. 2021 നവംബറിലെ 2,129 കോടി രൂപയിൽ നിന്ന് 2,094 കോടി രൂപയായാണ് സമാഹരണം കുറഞ്ഞത്; വളർച്ച നെഗറ്റീവ് രണ്ടുശതമാനം.
ഒക്‌ടോബറിൽ 29 ശതമാനം വളർച്ചയോടെ 2,485 കോടി രൂപയും സെപ്തംബറിൽ 27 ശതമാനം വളർച്ചയോടെ 2,246 കോടി രൂപയും നേടിയിരുന്നു. ജൂലായിൽ 2,161 കോടി രൂപ (വളർച്ച 29 ശതമാനം), ആഗസ്‌റ്റിൽ 2,036 കോടി രൂപ (വളർച്ച 26 ശതമാനം) എന്നിങ്ങനെ കേരളത്തിൽ നിന്ന് ലഭിച്ചിരുന്നു.
ഹിമാചൽ പ്രദേശ് (12 ശതമാനം), പഞ്ചാബ് (10 ശതമാനം), ചണ്ഡീഗഢ് (3 ശതമാനം), രാജസ്ഥാൻ (2 ശതമാനം), ഗുജറാത്ത് (2 ശതമാനം), ഗോവ (14 ശതമാനം), ലക്ഷദ്വീപ് (79 ശതമാനം), ആൻഡമാൻ നിക്കോബാർ (7 ശതമാനം) എന്നിവയും കഴിഞ്ഞമാസം കുറിച്ചത് നെഗറ്റീവ് വളർച്ചയാണ്.
ദേശീയ സമാഹരണം ₹1.45 ലക്ഷം കോടി
ദേശീയതലത്തിലെ ജി.എസ്.ടി സമാഹരണം കഴിഞ്ഞമാസം 1.45 ലക്ഷം കോടി രൂപ. 2021 നവംബറിലെ 1.31 ലക്ഷം കോടി രൂപയേക്കാൾ 11 ശതമാനം അധികമാണിത്. ഒക്‌ടോബറിൽ 1.51 ലക്ഷം കോടി രൂപ സമാഹരിച്ചിരുന്നു.
കഴിഞ്ഞമാസത്തെ സമാഹരണത്തിൽ 25,681 കോടി രൂപ കേന്ദ്ര ജി.എസ്.ടിയും 32,651 കോടി രൂപ സംസ്ഥാന ജി.എസ്.ടിയും 77,103 കോടി രൂപ സംയോജിത ജി.എസ്.ടിയുമാണ്. സെസ് ഇനത്തിൽ 10,433 കോടി രൂപ ലഭിച്ചു.
₹1.4 ലക്ഷം കോടി
തുടർച്ചയായ 9-ാം മാസമാണ് ദേശീയ സമാഹരണം 1.4 ലക്ഷം കോടി രൂപ കവിയുന്നത്. നടപ്പുവർഷത്തെ സമാഹരണം ഇതുവരെ:
(തുക ലക്ഷംകോടിയിൽ)
ഏപ്രിൽ : ₹1.67
മേയ് : ₹1.40
ജൂൺ : ₹1.44
ജൂലായ് : ₹1.48
ആഗസ്‌റ്റ് : ₹1.43
സെപ്തംബർ : 1.47
ഒക്‌ടോബർ : ₹1.51
നവംബർ : ₹1.45
₹1.67 ലക്ഷം കോടി
നടപ്പുവർഷം ഏപ്രിലിൽ ലഭിച്ച 1.67 ലക്ഷം കോടി രൂപയാണ് ജി.എസ്.ടിയുടെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന സമാഹരണം.
മുന്നിൽ മഹാരാഷ്‌ട്ര
കഴിഞ്ഞമാസവും ജി.എസ്.ടി സമാഹരണത്തിൽ ഏറ്റവുമുയർന്ന പങ്കുവഹിച്ചത് മഹാരാഷ്‌ട്രയാണ്; 16 ശതമാനം വളർച്ചയോടെ 21,611 കോടി രൂപ. 13 ശതമാനം വളർച്ചയോടെ 10,238 കോടി രൂപയുമായി കർണാടകയാണ് രണ്ടാമത്. സമാഹരണം രണ്ടുശതമാനം കുറഞ്ഞെങ്കിലും 9,333 കോടി രൂപയുമായി ഗുജറാത്താണ് മൂന്നാമത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |