ന്യൂഡൽഹി:സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പട്ട കേസിൽ കോൺഗ്രസ് നേതാവ് ശശി തരൂർ എം.പിയെ കുറ്റമുക്തനാക്കിയ പ്രത്യേക കോടതി വിധിക്കെതിരെ 15 മാസങ്ങൾക്ക് ശേഷം പൊലീസ് ഡൽഹി ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഫെബ്രുവരി ഏഴിന് വാദം കേൾക്കും. ജഡ്‌ജി ദിനേശ് കുമാർ ശർമ്മ ശശി തരൂരിന് നോട്ടീസ് അയച്ചു.
ആത്മഹത്യ പ്രേരണ, ഗാർഹിക പീഡന കുറ്റങ്ങൾ എന്നിവ ചുമത്തണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നത്. അതിന് തെളിവില്ലെന്ന് കാട്ടിയാണ് പ്രത്യേക കോടതി തരൂരിനെ കുറ്റവിമുക്തനാക്കിയത്.
വിധിക്കെതിരെ 15 മാസങ്ങൾക്ക് ശേഷമാണ് അപ്പീൽ നൽകിയതെന്ന് തരൂരിന്റെ അഭിഭാഷകൻ വിനോദ് പഹ്‌വ ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടി. മാദ്ധ്യമ വിചാരണയെ ഭയക്കുന്നതിനാൽ കേസുമായി ബന്ധമില്ലാത്ത ആർക്കും ഹർജിയുടെ പകർപ്പ് കൈമാറരുതെന്ന തരൂരിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു.
സുനന്ദ പുഷ്‌കർ ആത്മഹത്യ ചെയ്തുവെന്നതിന് തെളിവില്ലെന്നും ആത്മഹത്യ സ്ഥിരീകരിച്ചാൽ പോലും തരൂരിനെ വിചാരണ ചെയ്യാൻ തെളിവില്ലെന്നും പ്രത്യേക കോടതി ജഡ്ജി ഗീതാഞ്ജലി ഗോയൽ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഡോക്ടർമാരുടെ മൊഴികളും പോസ്റ്റ്മോർട്ടം റിപ്പോർട്ടും സുനന്ദ ആത്മഹത്യ ചെയ്‌തതാണെന്ന് സ്ഥിരീകരിക്കുന്നില്ല. പിന്നെ എങ്ങനെ തരൂരിനെ ആത്മഹത്യാ പ്രേരണയ്ക്ക് വിചാരണ ചെയ്യുമെന്നും കോടതി ചോദിച്ചിരുന്നു.
ഐ. പി. സി 302 ( കൊലപാതകം) പ്രകാരമാണ് പൊലീസ് ആദ്യം കേസെടുത്തത്. പിന്നീട് 306 (ആത്മഹത്യ പ്രേരണ), 498 (ഗാർഹിക പീഡനം) എന്നീ വകുപ്പുകൾ പ്രകാരം കേസെടുക്കുകയായിരുന്നു.
ഡൽഹിയിലെ ലീല പാലസ് ഹോട്ടലിൽ 2014 ജനുവരി 17 ന് സുനന്ദ പുഷ്കറെ മരിച്ച നിലയിൽ കണ്ടെത്തി ഒമ്പത് വർഷം ആകുമ്പോഴാണ് നിയമ പോരാട്ടം വീണ്ടും സജീവമാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |