ദുബായിൽ നടന്ന മിസ് ടീൻ സൂപ്പർ ഗ്ലോബ് മത്സരത്തിൽ ഗായത്രി ഹരി കേരളീയ വേഷത്തിൽ
ആഗോളതലത്തിൽ 102 രാജ്യങ്ങളുടെ പങ്കാളിത്തത്തിൽ ഫാഷൻ റൺവേ നടത്തിയ മിസ് ടീൻ സൂപ്പർ ഗ്ലോബ് 2022 മത്സരത്തിൽ നേടിയത് രണ്ട് സബ്ടൈറ്റിൽ അവാർഡുകൾ. പതിമൂന്നുകാരിയായ ഗായത്രിയുടെ വിശേഷങ്ങൾ
-
വലുതാകുമ്പോൾ എനിക്ക് ഒന്നിൽ കൂടുതൽ ജോലികൾ ചെയ്യാൻ സാധിക്കുമോ?""തിരുവനന്തപുരം ഹോളി ഏയ്ഞ്ചൽസ് സി.ബി.എസ്.ഇ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ഗായത്രി ഹരി അമ്മയോട് ഇത് ചോദിക്കുന്നത് തമാശയ്ക്കല്ല. ഭാവിയിൽ അഭിഭാഷകയും, ആർക്കിടെക്ടുമാകാൻ കൊതിക്കുന്ന ഗായത്രി ഒരു ബഹുമുഖ പ്രതിഭയാണ്. നൃത്തത്തിലും ചിത്രകലയിലും സംഗീതത്തിലും ഒരുപോലെ കഴിവ് തെളിയിച്ച ഗായത്രി, ആഗോളതലത്തിൽ 102 രാജ്യങ്ങളുടെ പങ്കാളിത്തത്തിൽ ഫാഷൻ റൺവേ നടത്തിയ മിസ് ടീൻ സൂപ്പർ ഗ്ലോബ് 2022 മത്സരത്തിൽ നേടിയത് രണ്ട് സബ്ടൈറ്റിൽ അവാർഡുകൾ. പതിമൂന്നുകാരിയായ ഗായത്രിയെ കുറിച്ച് അറിയുന്ന ആരും പറയും, പ്രതിഭയാണ് പ്രതിഭാസമാണ്...
ഫാഷൻ 'പാഷൻ ' ആക്കിയ കഥ
മിസ് കേരള ഫൈനലിസ്റ്റ് ആയിരുന്ന സഹോദരി ഗൗരി ഹരിയാണ് ഫാഷൻ രംഗത്തേക്ക് പ്രവേശിക്കാൻ ഗായത്രിക്ക് പ്രചോദനമായത്. ഫാഷൻ ഷോകൾ കണ്ട് തുടങ്ങിയപ്പോൾ മുതൽ ഫാഷൻ റൺവേ നടത്തുന്ന മിസ് ടീൻ സൂപ്പർ ഗ്ലോബ് സ്വപ്ന വേദിയായിരുന്നു. 13 മുതൽ 19 വയസ് വരെയുള്ള കുട്ടികൾക്ക് ദുബായിൽ വച്ചായിരുന്നു ആഗോളതലത്തിൽ മത്സരം സംഘടിപ്പിച്ചത്. അതിൽ എക്സ്ട്രീം ടാലന്റ് അവാർഡും, ബെസ്റ്റ് കോസ്റ്റ്യൂം അവാർഡും ഗായത്രി നേടി.
തിരുവനന്തപുരം പാറ്റൂരിലെ ടൊറന്റോ ആർട്ട് കഫേയിൽ വച്ചായിരുന്നു മത്സരത്തിന്റെ ഓഡിഷൻ. നിരവധി കുട്ടികൾക്കിടയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ തന്നെ ആത്മവിശ്വാസം ഏറി. കോട്ടയത്ത് വച്ചായിരുന്നു ദേശീയതല മത്സരം. അന്ന് ഗായത്രിക്ക് പന്ത്രണ്ട് വയസായിരുന്നു. ചടുല നൃത്ത ചുവടുകളോടൊപ്പം തലകീഴായി മാലാഖയെ മൂന്ന് മിനിട്ടിനുള്ളിൽ വരച്ചാണ് സൂപ്പർ ടാലന്റ് അവാർഡ് നേടിയത്. ഈ നേട്ടമാണ് അന്താരാഷ്ട്ര തലത്തിൽ രാജ്യത്തെ പ്രതിനിധീകരിച്ച് ദുബായിലേക്ക് പറക്കാൻ അവസരമൊരുക്കിയത്. സംസാരിക്കാനും വേദിയെ അഭിമുഖീകരിക്കാനും ഭയമില്ലാതിരുന്നതും വിജയത്തിന് വഴിതെളിച്ചു.
അറബിനാട്ടിലെ വിജയം
ദുബായിൽ നടന്ന മിസ് ടീൻ സൂപ്പർ ഗ്ലോബ് മത്സരത്തിൽ മൂന്ന് റൗണ്ടുകളാണ് ഉണ്ടായിരുന്നത്. നാഷണൽ കോസ്റ്റ്യൂം റൗണ്ട്, ടാലന്റ് റൗണ്ട്, ഗൗൺ റൗണ്ട്. കേരളീയ വേഷത്തിൽ ഹാഫ് സാരി ചുറ്റി കൈയിൽ ശ്രീ പദ്മനാഭ സ്വാമിയുടെ ചെറിയ ഓണവില്ലും കണിക്കൊന്നയുമായി റാമ്പ് വാക്ക് നടത്തിയാണ് ബെസ്റ്റ് കോസ്റ്റ്യൂമിനു അർഹയായത്. ശാസ്ത്രീയ നൃത്തവും, കളരി അഭ്യാസവും ചെയ്ത് നൃത്തം ചെയ്യുന്ന ഒരു സ്ത്രീയുടെ രൂപം തലകീഴായി മൂന്ന് മിനുട്ടിനുള്ളിൽ വരച്ച് ടാലന്റ് റൗണ്ടിലും തിളങ്ങി. ദുബായിൽ നിന്ന് ലഭിച്ച അനുഭവങ്ങൾ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്തതാണെന്ന് ഗായത്രി ഹരി പറയുന്നു.
വീടൊരു ചിത്രശാല
നിറങ്ങളെ കുട്ടിക്കാലം മുതൽ കൂടെക്കൂട്ടിയതാണ് ഗായത്രി. ചുമർ ചിത്രങ്ങളോടാണ് കമ്പം കൂടുതൽ. ഇപ്പോൾ ശില്പങ്ങൾ സിമന്റിൽ ചെയ്യുന്നതും അഭ്യസിക്കുന്നുണ്ട്. ചെറുപ്പത്തിൽ വീട്ടിൽ വരച്ച ചുമർ ചിത്രവും ബുദ്ധന്റെ പ്രതിമയും സാമൂഹ്യ മാദ്ധ്യമങ്ങളിൽ അടക്കം ശ്രദ്ധ നേടിയിട്ടുണ്ട്. നൃത്തം, സംഗീതം, ഗിറ്റാർ, കളരി എന്നിവയിലും പയറ്റിത്തെളിഞ്ഞു. സ്കൂൾ കലോത്സവ വേദികളിലും സ്ഥിരം സാന്നിദ്ധ്യമാണ് ഈ മിടുക്കി.
തിരുവനന്തപുരം തിരുവല്ലം പുഞ്ചക്കരിയിലാണ് താമസം. അച്ഛനും അമ്മയും സഹോദരിയും എല്ലാ കാര്യത്തിലും പൂർണ പിന്തുണയാണ്. പാറശാല ഗവ. താലൂക്ക് ആശുപത്രിയിലെ കൺസൾട്ടന്റ് ഇൻ സർജറി ഡോ.ഹരിയുടെയും കേരള വാട്ടർ അതോറിട്ടി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അഞ്ജുവിന്റെയും ഇളയ മകളാണ്. ഹോളി ഏയ്ഞ്ചൽസ് സ്കൂളിലെ കൂട്ടുകാരും അദ്ധ്യാപകരും സിസ്റ്റർമാരും ഒപ്പമുണ്ട്. അമ്മയുടെ സഹോദരി ചെയ്യുന്ന നൃത്തപരിപാടികളിൽ ചെറുപ്പം മുതൽ പങ്കെടുത്തതും ഗുണം ചെയ്തു.
സഹോദരി ഗൗരി ഹരി സ്കോട്ലൻഡിലെ ഗ്ലാസ്ഗൗ സർവകലാശാലയിൽ എം.എസ് സി സൈക്കോളജി വിദ്യാർത്ഥിനിയാണ്.
ടൊറന്റോ ആർട് കഫേയിലെ ഡോ.അനുജയാണ് നൃത്തത്തിൽ ഗുരു. കളരി ഗുരുക്കൾ മഹേഷ് കിടങ്ങിൽ, ആർട്ടിസ്റ്റ് ഷാജി പാൽകുളങ്ങര, പബ്ലിക് സ്പീക്കർ ബിജോയ് പീറ്റർ, തിയേറ്റർ ആർട്ടിസ്റ്റ് മുരളി മേനോൻ എന്നിവരുടെ പരിശീലന ക്ലാസുകൾ ഗായത്രിയ്ക്ക് മുതൽക്കൂട്ടായി. കലയിൽ മാത്രമല്ല കായികത്തിലും കമ്പമുണ്ട്. ബാസ്കറ്റ് ബാളാണ് പ്രിയപ്പെട്ട ഇനം. പഠനത്തിലും ഗായത്രിക്ക് നൂറ് മാർക്കാണ്. ഒരു കാര്യത്തിലേക്ക് ഒതുങ്ങി നിൽക്കാതെ പല മേഖലകളിലേയ്ക്ക് ചിറക് വിടർത്തി പാറിപ്പറക്കാനാണ് ഗായത്രിയുടെ ആഗ്രഹം. u
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |