കൊച്ചി: ജിദ്ദയിൽ നിന്നും കോഴിക്കോട്ടേയ്ക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി. 197 യാത്രക്കാരുള്ള എസ്ജി 036 വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് ദിശ മാറ്റി കൊച്ചിയിൽ ലാൻഡ് ചെയ്തത്. വിമാനം ലാൻഡ് ചെയ്യുന്നതിനെ തുടർന്ന് നെടുമ്പാശേരിയിൽ ജാഗ്രതാ നിർദേശം നൽകുകയും മറ്റ് വിമാനങ്ങൾ വഴി തിരിച്ച് വിടുകയും ചെയ്തിരുന്നു. മൂന്ന് തവണയായുള്ള പരിശ്രമങ്ങൾക്കൊടുവിലാണ് വിമാനം ലാൻഡ് ചെയ്യാൻ സാധിച്ചത്.
ഹൈഡ്രോളിക് സംവിധാനത്തിലെ തകരാർ മൂലം വെള്ളിയാഴ്ച ആറ് മണിയോടെയാണ് അടിയന്തര ലാൻഡിംഗിനെക്കുറിച്ച് നെടുമ്പാശേരി വിമാനത്താവളത്തിൽ അറിയിപ്പ് ലഭിക്കുന്നത്. തുടർന്ന് വിമാനത്താവളത്തിൽ ഹൈ അലർട്ട് പ്രഖ്യാപിക്കുകയും മറ്റ് വിമാനങ്ങളുടെ ലാൻഡിംഗ് മാറ്റി വെയ്ക്കുകയും ചെയ്തു. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സഞ്ചരിച്ച വിമാനമടക്കം ഇത്തരത്തിൽ വഴി തിരിച്ച് വിട്ടിരുന്നു. ഒടുവിൽ 7.19 ഓടെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. നേരത്തെ കോഴിക്കോട് തന്നെ വിമാനമിറക്കാൻ ശ്രമിച്ചിരുന്നെങ്കിലും 'ടേബിൾ ടോപ്പ്' വിമാനതത്താവളമായതിനാൽ അപകട സാദ്ധ്യത കണക്കിലെടുത്ത് കൊച്ചിയിലേയ്ക്ക് തിരിക്കുകയായിരുന്നു. വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ വിമാനത്താവളത്തിലെ ഹൈ അലർട്ട് പിൻവലിച്ചു. 108 മുതിർന്നവരും മൂന്ന് കുട്ടികളും രണ്ട് പൈലറ്റുമാരും കൂടാതെ നാല് ക്രൂ അംഗങ്ങളുമാണ് ബോയിംഗ് 738 വിമാനത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |