മട്ടാഞ്ചേരി: പുന്നമടക്കായലിലെ മിന്നും പ്രകടനം കണ്ട് ദേശീയ ടീമിലേക്ക് ക്ഷണം. കൈമുതലായിരുന്നത് നെഹ്റു ട്രോഫി വള്ളംകളിയിലടക്കം പങ്കെടുത്തതിന്റെ അനുഭവസമ്പത്ത്. തോൽക്കില്ലെന്ന് ഉറപ്പിച്ച് തായ്ലൻഡിലേക്ക് പറന്ന മട്ടാഞ്ചേരി സ്റ്റേഷനിലെ വനിതാ സിവിൽ പൊലീസ് ഓഫീസർ കെ.വി ശാലിനി, 19ാമത് ഏഷ്യൻ ഡ്രാഗൺ ബോട്ട് ചാംപ്യൻഷിപ്പിൽ നേടിയത് ഇരട്ട വെങ്കലമെഡലുകൾ. ചൈന, തായ്ലൻഡ്, മലേഷ്യ, ഇന്തോനേഷ്യ എന്നിവയടക്കം പതിനൊന്ന് ഏഷ്യൻ രാജ്യങ്ങളോടും പ്രത്യേക അനുമതിയോടെ മത്സരത്തിൽ പങ്കെടുത്ത ആസ്ട്രേലിയയോടും പൊരുതിയാണ് ശാലിനയും സംഘവും ഇന്ത്യയ്ക്കായി മിന്നും നേട്ടം സ്വന്തമാക്കിയത്. 1000, 200 മീറ്റർ വനിതാ വിഭാഗം മത്സരത്തിലാണ് മെഡൽ നേടിയത്.
2018ൽ പൊലീസ് സേനയുടെ വനിതാ വിഭാഗത്തിൽ നെഹ്റു ട്രോഫി മത്സരത്തിൽ പങ്കെടുത്ത് രണ്ടാം സ്ഥാനം നേടിയ ടീമിൽ ശാലിനിയും അംഗമായിരുന്നു. തൊട്ടടുത്ത വർഷം ഈ ടീം ഒന്നാം സ്ഥാനവും നേടി. വള്ളം കളിയിൽ പ്രാവീണ്യമില്ലാതിരുന്ന ശാലിനി അർപ്പണ മനോഭാവവും പരിശ്രമവും കൊണ്ടാണ് നേട്ടങ്ങൾ കൈപ്പിടിയിലൊതുക്കിയത്. ഏപ്രിലിൽ പുന്നമടയിൽ നടന്ന നാഷണൽ ഗെയിംസിൽ ശാലിനി അംഗമായ വനിതാ ടീം ഡ്രാഗൽ ബോട്ട് റേസിൽ ആയിരം ,ഇരുന്നൂറ് മീറ്ററിൽ രണ്ട് വെള്ളി മെഡലുകൾ നേടിയിരുന്നു. ഭർത്താവ് ഉല്ലാസാണ് ശാലിനിക്ക് എല്ലാവിധ പിന്തുണയും നൽകികൂടെ നിന്നത്. ആലപ്പുഴ വെട്ടക്കൽ സ്വദേശിനിയാണ് ശാലിനി. രാജ്യത്തിനായി ഇരട്ടവെങ്കലം നേടിയ മടങ്ങിയെത്തിയ ശാലിനിക്ക് ഗംഭീര സ്വീകരണം നൽകാൻ തയ്യാറെടുക്കുകയാണ് മട്ടാഞ്ചേരി പൗരാവലി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |