തിരുവനന്തപുരം: ഏറെ കാത്തിരിപ്പുകൾക്കൊടുവിൽ കഴക്കൂട്ടത്തെ തിക്കിനും തിരക്കിനും അറുതിയായി കേരളത്തിലെ ഏറ്റവും വലിയ ആകാശപാതയായ കഴക്കൂട്ടം മേൽപ്പാലം തുറന്നു. തിരുവനന്തപുരത്ത് ഏറെ തിരക്കനുഭവപ്പെടുന്ന സ്ഥലങ്ങളിലൊന്നായ കഴക്കൂട്ടം-മേനംകുളം ജംഗ്‌ഷനിൽ ഒരു മേൽപ്പാലം വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇത് യാഥാർത്ഥ്യമാക്കി മേൽപ്പാലം തുറന്നതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസാണ് അറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം മേൽപ്പാലം ഇന്ന് തുറന്നു..
സംസ്ഥാനത്ത് നടപ്പിലാക്കുന്ന പ്രധാന വികസന പദ്ധതി എന്ന നിലയിൽ ദേശീയപാതയുടെ പ്രവൃത്തി പുരോഗതി നേരിട്ട് വിലയിരുത്തിയിരുന്നു. അതിന്റെ ഭാഗമായി 2021 ജൂണ്‍ 12 നും ഒക്ടോബർ 24 നും 2022 ഓഗസ്ത് 6 നും കഴക്കൂട്ടം മേൽപ്പാലം സന്ദർശിക്കുകയും യോഗങ്ങൾ നടത്തുകയും ചെയ്തിരുന്നു.
നവംബർ 1 ന് കഴക്കൂട്ടം മേൽപ്പാലം തുറക്കാനാകുമെന്നാണ് ആദ്യം ദേശീയപാതാ വികസന അതോറിറ്റി അറിയിച്ചത്. പിന്നീട്, ചില പ്രവൃത്തികൾ ബാക്കിയുള്ളതിനാൽ നവംബർ 15 ന് തുറക്കാമെന്ന് ദേശീയപാതാ അതോറിറ്റി അറിയിച്ചു. പിന്നെയും പാലം തുറക്കുന്നതിൽ കാലതാമസം നേരിട്ടു. തുടർന്ന് കാലതാമസമില്ലാതെ ജനങ്ങൾക്ക് പാലം തുറന്നുകൊടുക്കണം എന്ന നിലപാട് ദേശീയപാതാ അതോറിറ്റിയെ അറിയിച്ചിരുന്നു.
പാലം പ്രവൃത്തി സമയബന്ധിതമായി പൂർത്തീകരിക്കാൻ ദേശീയപാതാ അതോറിറ്റിയുമായി ചേർന്നുകൊണ്ട് പൊതുമരാമത്ത് വകുപ്പും ജനപ്രതിധികളും എല്ലാ നിലയിലും ഇടപെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |