SignIn
Kerala Kaumudi Online
Friday, 26 April 2024 2.33 PM IST

കേന്ദ്രസേന ഭീതിയിൽ സഭയും സർക്കാരും,​ അനുനയനീക്കവുമായി ഇരുപക്ഷവും

central-police

തിരുവനന്തപുരം: മുൻ കാലങ്ങളിൽ വർഗീയ കലാപവും കൊലപാതകവും

വെടിവയ്പും നടന്നിട്ടുള്ള വിഴിഞ്ഞത്തേക്ക് തുറമുഖ നിർമ്മാണത്തിന്റെ പേരിലാണെങ്കിലും കേന്ദ്രസേന എത്തിയാലുണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ സർക്കാരിനെയും ലത്തീൻ കത്തോലിക്കാ സഭ നേതൃത്വത്തെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയതോടെ ഇരുകൂട്ടരും ഒത്തുതീർപ്പിന് തിരക്കിട്ട നീക്കം തുടങ്ങി. കേന്ദ്രസേനയെ ഒഴിവാക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്ന കാര്യത്തിൽ ധാരണയിലെത്തിയെന്നാണ് സൂചന. കേന്ദ്രസേനയെ ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്തെഴുതുന്നത് നീട്ടിവച്ചു.

സമര സമിതിയുമായി ചർച്ചകൾ നടത്താൻ നിയോഗിച്ചിരുന്ന മന്ത്രിസഭ ഉപസമിതിയെ തഴഞ്ഞ് ചീഫ് സെക്രട്ടറി വി.പി.ജോയിയെ ചർച്ചകൾക്ക് നിയോഗിച്ചുകൊണ്ടാണ് മുഖ്യമന്ത്രി അനുനയ നീക്കം തുടങ്ങിയത്. മറുഭാഗത്തുനിന്ന് ആർച്ച് ബിഷപ്പ് ചർച്ചയിൽ പങ്കെടുക്കാൻ തീരുമാനിച്ചതും പ്രകോപനം സൃഷ്ടിക്കുന്ന ഒരു സാഹചര്യവും ഇനി വേണ്ട എന്ന തീരുമാനത്തെ തുടർന്നാണ്.

പൊലീസ് സ്റ്റേഷൻ ആക്രമിച്ചപ്പോൾ തലകുനിച്ചുനിന്ന പൊലീസിനെപ്പോലെ ആയിരിക്കില്ല കേന്ദ്രസേന സമരക്കാരെ നേരിടുന്നതെന്ന് ഇരുകൂട്ടർക്കും ബോധ്യമുണ്ട്.

കേന്ദ്രസേനയെ വിളിക്കുന്നതിൽ എതിർപ്പില്ലെന്ന് അറിയിച്ച സാഹചര്യത്തിൽ,അതിൻമേൽ സ്വീകരിച്ച നടപടികൾ ബുധനാഴ്ച ഹൈക്കോടതിയിൽ സർക്കാർ ബോധ്യപ്പെടുത്തണം. തുറമുഖ നിർമ്മാണത്തിന് അനുകൂല സാഹചര്യം ഉരുത്തിരിഞ്ഞെന്ന് കോടതിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിൽ കേന്ദ്രസേനയെ വിളിക്കാൻ ഉത്തരവുണ്ടായേക്കും. കോടതി പറഞ്ഞിട്ടാണ് കേന്ദ്രസേനയെ വിളിച്ചതെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാൻ പറ്റുന്ന വിഷയമല്ലെന്ന് ഭരണനേതൃത്വത്തിലെയും പാർട്ടി നേതൃത്വത്തിലെയും ചിലരെങ്കിലും തിരിച്ചറിയുന്നുണ്ട്. നാളെ നിയമസഭ തുടങ്ങുന്നതും സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്നു.

അണിയറയിൽ മിന്നൽ വേഗം

10 A.M

1. മന്ത്രിമാരായ വി.അബ്ദുറഹിമാൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു എന്നിവരെ ഒഴിവാക്കി ചീഫ്സെക്രട്ടറി വി.പി.ജോയിയെ മദ്ധ്യസ്ഥ ചർച്ചയ്ക്ക് നിയോഗിച്ചു.

കർദ്ദിനാൾ ക്ലിമ്മിസ് കാതോലിക്കാ ബാവയെയും മുൻ കേന്ദ്രമന്ത്രി കെ.വി.തോമസിനെയും മദ്ധ്യസ്ഥരാക്കി സഭാനേതൃത്വത്തെ ചർച്ചയ്ക്ക് ക്ഷണിച്ചു.

2.മാറാട് കലാപകാലത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിൽ പങ്കുവഹിച്ച ഗാന്ധിസ്മാരക നിധിയെ രംഗത്തിറക്കി. സമരക്കാരുമായും അദാനിഗ്രൂപ്പുമായും ചർച്ചനടത്തി സമവായ നിർദ്ദേശങ്ങൾ തയ്യാറാക്കാൻ ജസ്റ്റിസ് എം.ആർ.ഹരിഹരൻ നായർ, ജോർജ് ഓണക്കൂർ, ടി.പി ശ്രീനിവാസൻ എന്നിവരുടെ സഹായം തേടി.

പ്രതീക്ഷയോടെ അനുനയ ചർച്ച

2 P.M

1.കർദ്ദിനാൾ ക്ലിമ്മീസ് കാതോലിക്കാ ബാവയും ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റോയും സമരസമിതി ജനറൽ കൺവീനർ യൂജിൻ പെരേരയും ചർച്ചയ്ക്കായി ചീഫ് സെക്രട്ടറിയുടെ വസതിയിൽ.

കേന്ദ്രസേനയെ ഇറക്കി രംഗം കൂടുതൽ വഷളാകും മുൻപ് സമവായത്തിലെത്തണമെന്ന് ധാരണയിലെത്തി.

2.ഗാന്ധിസ്മാരക നിധിയുടെ മദ്ധ്യസ്ഥ ശ്രമങ്ങളുമായും സമരക്കാരും ലത്തീൻസഭയും സഹകരിക്കും.

തീരശോഷണം പഠിക്കുന്ന സമിതിയിൽ സമരക്കാർ നിർദ്ദേശിക്കുന്നയാളെ അംഗമാക്കും. പ്രദേശവാസികൾക്ക് കൂടുതൽ തൊഴിൽ നൽകുമെന്ന് അദാനിയിൽ നിന്ന് ഉറപ്പു വാങ്ങും.

5.P.M

മുഖ്യമന്ത്രിയുമായി കർദ്ദിനാൾ ക്ലിമ്മീസ് കാതോലിക്കാ ബാവയുടെ കൂടിക്കാഴ്ച. ചർച്ചയിലെ വിവരങ്ങൾ ധരിപ്പിച്ചു. തുടർ ചർച്ചകൾക്ക് നിർദ്ദേശം.

1) സർക്കാരിന്റെ ആശങ്ക

കേന്ദ്രസേനയെ വിന്യസിച്ച് അക്രമങ്ങൾ അടിച്ചമർത്തിയാലും രാഷ്ട്രീയ പ്രത്യാഘാതം. പദ്ധതിയിൽ നിന്ന് പിൻമാറിയാൽ, കെ-റെയിലിനുപിന്നാലെ മറ്റൊരു നാണക്കേട്.

ഗവർണറും ബി.ജെ.പിയും സർക്കാരിനെതിരെ നീങ്ങുന്നു.

2)സമരക്കാരുടെ ആശങ്ക

സമരക്കാർ അക്രമാസക്തരായാൽ കേന്ദ്രസേന ശക്തമായി നേരിടും. സ്റ്റേഷൻ ആക്രമണം പോലുള്ള അതിക്രമങ്ങളുണ്ടായാൽ പ്രത്യേക ഉത്തരവില്ലാതെ വെടിവയ്ക്കാനടക്കം കേന്ദ്രസേനയ്ക്ക് അധികാരമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CENTRAL POLICE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.