കൊച്ചി: അന്യസംസ്ഥാനക്കാരിയായ ബ്യൂട്ടീഷ്യനെ പ്രണയപ്പകയാൽ മുൻ സുഹൃത്ത് നടുറോഡിൽ വെട്ടിവീഴ്ത്തി. കൈക്കും മുതുകിനും ആഴത്തിൽ മുറിവേറ്റ ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പശ്ചിമബംഗാൾ സ്വദേശിനി സന്ധ്യയാണ് (25) ക്രൂരതയ്ക്ക് ഇരയായത്. ബൈക്കിൽ രക്ഷപ്പെട്ട ഇവരുടെ മുൻ സുഹൃത്തും പശ്ചിമബംഗാൾ സ്വദേശിയുമായ ഫാറൂഖിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
ഇന്നലെ രാവിലെ 11മണിയോടെ കലൂർ ആസാദ് റോഡിലായിരുന്നു സംഭവം. വനിതാസുഹൃത്തിനൊപ്പം കലൂരിലെ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെ ഫാറൂഖ് ഇവരെ തടഞ്ഞുനിറുത്തി. വാക്കുതർക്കത്തിനിടെ കൈയിൽ കരുതിയെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പരിസരവാസികളും എത്തിയതോടെ അമിതവേഗത്തിൽ ഇയാൾ ബൈക്കിൽ രക്ഷപ്പെട്ടു.
സന്ധ്യയും ഫാറൂഖും കൊല്ലത്തെ സ്പായിൽ ഒന്നിച്ച് ജോലി ചെയ്തിരുന്നു. അവിടെ തുടങ്ങിയ പ്രണയം തകർന്നതിനെ തുടർന്ന് രണ്ടാഴ്ച മുമ്പ് ജോലി ഉപേക്ഷിച്ച് സന്ധ്യ കൊച്ചിയിലേക്ക് പോന്നു. ഇതിന്റെ വൈരാഗ്യമാണ് ഫാറൂഖിനെ ക്രൂരതയ്ക്ക് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. തൃപ്പൂണിത്തുറയിലെ സ്പായിൽ ജോലി നേടിയ ഫാറൂഖ്, സന്ധ്യയുടെ നീക്കങ്ങൾ നിരീക്ഷിച്ചുറപ്പിച്ചാണ് ഇന്നലെ എത്തിയതെന്നാണ് പൊലീസ് കരുതുന്നത്.
സന്ധ്യയുടെ മുടിയിൽ കുത്തിപ്പിടിച്ച് കഴുത്തിന് വെട്ടാനായിരുന്നു ശ്രമം. സുഹൃത്തും സന്ധ്യയും ചേർന്ന് ശ്രമം തടഞ്ഞതിനാൽ കൈക്കും മുതുകിനുമാണ് വെട്ടേറ്റത്. സന്ധ്യ അപകടനില തരണം ചെയ്തെന്ന് പൊലീസ് പറഞ്ഞു. കലൂരിലെ സ്പായിൽ എട്ടു ദിവസം മുമ്പാണ് സന്ധ്യ ജോലിയിൽ പ്രവേശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |